Thursday, April 28, 2011

വാതിലുകള്‍




എല്ലാവരും ധ്യാനത്തിന്റെ ലഹരിയിലേക്ക് അലിഞ്ഞു ചേരുമ്പോഴും പ്രക്ഷുബ്ദമായ മനസ്സിലെ  തിര എന്നെ എടുത്തുലച്ചു കൊണ്ടിരുന്നു ...
മനസ്സ് ഒരു തണല്‍ തേടി അലഞ്ഞു  ,പരാജിതനായ് വീണ്ടും വീണ്ടും അസ്വസ്തതയുടെ കൂടാരത്തിലേക്കു  മടങ്ങി ...
 അപമാനമാണോ  ..?സങ്കടമാണോ ..?   ആത്മനിന്ദയാണോ ...?
കണ്ണുകള്‍ക്ക്‌ പിന്നില്‍  ഒരു കനല്‍  നീറി  എരിഞ്ഞു ,.നിറയാതെ ഉഷ്ണം മാത്രം ബാക്കിയായ  കാഴ്ച മങ്ങി ..

"പ്രണയം ......"
"നിന്നെ ...എനിക്കറിയില്ല എന്ത് പറയണംന്ന്  ..
..നീ...ഒരു  അര്‍ത്ഥത്തിലും..എനിക്ക് അങ്ങിനെയായിരുന്നില്ല ..
നിന്റെ ശൂന്യമായ നിശബ്ധതയ്ക്ക് അതൊന്നും മനസ്സിലാവുമെന്ന് .......
അല്ലെങ്കില്‍ നിനക്ക് അങ്ങിനെയാകാന്‍ ആവുമെന്നും എനിക്ക് തോന്നുന്നില്ല ...
....നീ..ഇങ്ങിനെയോക്കെയാണ് വിചാരിക്കുന്നതെങ്കില്‍ ....അത്  നിന്റെ മാത്രം തോന്നലുകളാണ് .." 
പ്രിയയുടെ വാക്കുകള്‍ എവിടെനിന്നൊക്കെയോ മുഴങ്ങി കേട്ടുകൊണ്ടിരുന്നു ..


ഉയര്‍ന്നു വന്ന പാട്ടുകളുടെ , വാദ്യങ്ങളുടെ ,കരഘോഷത്തിന്റെ  ശബ്ദായമാനമായ ആ അന്തരീക്ഷത്തിലും മനസ്സില്‍ ആ  വാക്കുകള്‍ മുറിവിന്റ്റെയോ  
അപമാനത്തിന്റെയോ  ഒരു മന്ത്രം പോലെ മനസ്സില്‍ പ്രതിധ്വനിച്ചു . മുഷ്ടി ചുരുട്ടിയും അയച്ചും പരമാവതി മനസമ്മര്‍ദം ഒഴിവാക്കാന്‍ ശ്രമിച്ചു  .

കൈകള്‍  ഉയര്‍ത്തിയും കരഘോഷം  മുഴക്കിയും   ഉയരുന്ന ഗാനത്തിനൊപ്പം സ്വയം മറന്ന  ആള്‍കൂട്ടത്തോട് ചേര്‍ന്നു നീങ്ങാന്‍ ശ്രമിച്ചു .  
ഒരു യന്ത്രം പോലെ അവരുടെ ചെയ്തികളെ  അനുകരിക്കുമ്പോഴും മനസ്സ് എവിടെയ്ക്കോ ,അജ്ഞാതമായ കാഴ്ചയ്ക്കപ്പുറം  ഇരുണ്ടു പോയ  എവിടെയ്ക്കോ,  തെന്നി നീങ്ങി  ..
മങ്ങിയ കണ്ണ് മുന്നിലൂടെ  നടന്നു പോയ ഒരു സന്യാസ്സിനിയിലേക്ക് ..    അവരുടെ വേഗത്തിലുള്ള നടത്തത്തിലേക്ക് മനസ്സിനെ വലിച്ചടുപ്പിച്ചു ..
ഇത് ..ഇത് അവള്‍ ?.....................അലീന ..?

അവളെ പിന്തുടരുമ്പോള്‍  ഒരു മണിനാദത്തിന്റെ  പ്രകമ്പനം   കാലത്തിനപ്പുറതതുനിന്നും     മനസ്സില്‍  പ്രതിധ്വനിച്ചു   

****************************************************************************************************

അലീന പേര് പോലെ  ആരെയും വേദനിപ്പിക്കാതെ നന്മകള്‍ മാത്രം മനസ്സില്‍  കരുതിയ അലീന .

 മിക്ക ദിവസ്സവും  പാഠഭാഗങ്ങളിലെ  സംശയങ്ങള്‍ തീര്‍ക്കാന്‍ തുടങ്ങുന്ന അഭ്യാസം  അവസ്സാനിക്കുമ്പോള്‍ സന്ധ്യ യായിട്ടുണ്ടാവും ..പറയാന്‍ എന്തോ ബാക്കി വച്ചാവും അന്നും പിരിയുക .  ചെറിയയാത്രകളില്‍ കൂട്ടായും എന്റെ, അവള്‍ക്കിഷ്ടപെടാത്ത കുസൃതികളില്‍ പിണങിയും    എനിക്കായി  മാത്രം ചെറിയ രഹസ്യങ്ങള്‍ കാത്തു വച്ചും നാളുകള്‍   ചെറുതും വലുതുമായ വിശേഷങ്ങളിലൂടെ നീണ്ടു വളര്‍ന്നു  .

അടുത്ത വീട്ടിലെ കുട്ടികളുടെ സൌഹൃദം  ,ഏതാണ്ട് ഒരേ താല്പര്യങ്ങള്‍ താല്പര്യമില്ലാത്തത് ഒന്നേ ഉണ്ടായിരുന്നുള്ളൂ വളരുക എന്നത് .  ക്രിസ്മസ് വിളക്കുകളും  പൂക്കളങ്ങളും ഊഞ്ഞാലുകളും  പിന്നിടുന്ന   ബാല്യം  ഞങ്ങളെ ഒരിക്കലും വിട്ടുപോവില്ലെന്നു പരസ്പരം പറഞ്ഞത് ഇതെല്ലാം നഷ്ടമാവുന്നു എന്ന തോന്നലില്‍ നിന്നാവും .  

വിജനമായ ഇടവഴിയില്‍ തലനീട്ടിയ ഏതോ ഇലതലപ്പുകളെ  തലോടി  അല്പം സങ്കോചത്തോടെ സംസ്സാരിച്ചു നില്‍ക്കുന്ന കമിതാക്കള്‍ അത് വഴി നടന്നു പോയ ഞങ്ങളെ കണ്ടു ഒന്ന് വല്ലാതെ ചിരിച്ചു .

"അവര് കല്യാണം കഴിക്കുംന്നാണ് പറയുന്നത്  .."
"അതിനെന്താ .."ഞാന്‍ ചോദിച്ചു ..
"നല്ല കാര്യമാവും ..സുജാത നായരും ..ഗില്‍ബെര്‍ട്ട്   ക്രിസ്ത്യനിയുമാണ് ...തീര്‍ന്നത് തന്നെ ..പക്ഷെ നമ്മുടെ കാര്യത്തില്‍ അതുണ്ടാവില്ല  അല്ലെ ..?"
"അതെന്താ ...?"
"നമ്മള്‍ ഒരേ ജാതിയല്ലേ .."

ശരിയാണ് എല്ലാവരും ഒരേ ജാതിയെ യാണ് കല്യാണം കഴിക്കുക എന്റെ വീടിലും അലീനയുടെ വീട്ടിലും അങ്ങിനെയാണ് .

 "ഒരു  പ്രായം ആവുമ്പോ കല്യാണം കഴിക്കും എല്ലാവരും .... ആദ്യം അലീനേച്ചിയുടെതാവും അല്ലെ ..?"
"ഞാന്‍ ഇപ്പൊ  ആലോചിക്കുന്നത് അലീനേച്ചിയുടെ കല്യാണത്തെ കുറിച്ചാണ് .."
"ഞാന്‍ എന്ത് ചെയ്യുകയാവും ആ കല്യാണം നടക്കുമ്പോ ..ചെലപ്പോ സദ്യ  വിളംബുന്നതിനോപ്പമാവും..അല്ലെങ്കില്‍ മറ്റെന്തെകിലും തിരക്കില്‍ അടുത്ത ബന്ധുകളുടെ കല്യാണം നമ്മള്‍ ഓടി നടന്നും തിരക്ക് പിടിച്ചും അങ്ങ് തീര്‍ക്കും .. അല്ലെ ?ഞാനെവിടെയയിരിക്കും അപ്പൊ ........?"

ഒരു നിശബ്ധത ..ഞാന്‍ അലീനേച്ചിയെ  നോക്കി .

"എന്റെ ഈ ഭാഗത്ത്.................തൊട്ടടുത്ത് .."

 വാക്കുകള്‍ക്ക്  കളിവാക്കിന്റെ  തിളക്കം നഷ്ടമായിരുന്നു ..പതിവില്ലാത്ത  ഒരു ദൃഡത..അറിയാത്ത ഒരു ഭീതിയാണ് തോന്നിയത്‌ .പിന്നീട് നിശബ്ദതയായിരുന്നു തിരികെയെത്തും വരെ. .............വളര്‍ച്ചയുടെ കാലം തുടങ്ങുകയാണ് .സൌഹൃധങ്ങളും പടര്‍ന്നു  വളരുകയായിരുന്നു ..തിരിച്ചു അലീനയുടെ അടുത്തെത്തുമ്പോള്‍ അവധി കാലവും നിറഞ്ഞു പെയ്ത മഴയും മാറി പോയിരുന്നു    കാലം പുതിയ  പൂക്കളങ്ങള്‍ വിരിച്ചു  കഴിഞ്ഞിരുന്നു .

"ഞാനറിഞ്ഞു "
"എന്ത് "
"ട്യൂഷന്‍  ക്ലാസ്സിലെ ആ കുട്ടിയ്ക്കു നീ ലവ് ലെറ്റര്‍ കൊടുത്തത് .."

ആ ശബ്ദത്തില്‍ എന്ത് വികാരമായിരുന്നു ...?പരിഭവം..?
ഒന്നും പറയാതെ ,പരസ്പരം കണ്ണുകളില്‍ നോക്കാതെ  നടന്നകലുമ്പോള്‍ എന്തോ,
 പറയാനറിയാത്ത എന്തോ തിരിച്ചു കിട്ടാനാവാതെ  നഷ്ടമായത്‌ വൃഥാ തിരഞ്ഞു .
     
കുറെ നാളുകള്‍ പുതിയ വഴികളിലൂടെ കടന്നു പോയി... 
കൌമാരം ലോകത്തിന്റെ  വിസ്തൃതിയിലേക്ക്   വളര്‍ന്നു  ..
ഒരു  പകലുറക്കത്തില്‍ നിന്നും അമ്മ വിളിച്ചുണര്‍ത്തി പറയുകയായിരുന്നു

"ഇന്ന് അലീന  മഠത്തില്‍   പോവുകയാണ് നീ  അവിടെ വരെ ഒന്ന് പോവില്ലെ  ?"
ഒരു ഞെട്ടല്‍ .. ഉള്ളിലെവിടെയോ.  ഒരു  നോവ്‌  ..പടരുന്നതായി തോന്നി ...

********************************************************************************************

ജീവിതം മുന്നോട്ടു പോവുകയായിരുന്നു ആഘോഷിച്ചും തകര്‍ത്തെറിഞ്ഞും  തകര്‍ന്നടിഞ്ഞും
കൂട്ടം ചേര്‍ന്നും  കൂട്ട് പിരിഞ്ഞും ഒറ്റപെട്ട  വഴികളില്‍  അറിയാതെ  എപ്പോഴോ പ്രിയ   ജീവിതത്തിന്റെ  ഭാഗമായി .
.ഒറ്റപെട്ടപ്പോള്‍  ..സാന്ത്വനമായപ്പോഴോ..?
നിന്‍റെ   ചുംബനങ്ങളുടെ  ചുവപ്പ്ജീവിതത്തിന്റെ ഹരിതാഭിലേക്ക് വിളിച്ചുണര്‍ത്തിയപ്പോഴോ ..?

പ്രിയ ..നീയെന്‍റെ കൂടെയുണ്ടായിരുന്നു എവിടെയും ...എവിടെയാണ് നിശബ്ദതയുടെ ഇരുട്ട് വീഴുവാന്‍ തുടങ്ങിയത്‌ ...?  
എന്‍റെ സ്വപ്നങള്‍ക്ക് അപ്പുറത്തേയ്ക്ക് നീ അകന്നു പോയത്‌ ..?


"പ്രണയം ......"
"നിന്നെ ...എനിക്കറിയില്ല എന്ത് പറയണംന്ന്  ..
..നീ...ഒരു  അര്‍ത്ഥത്തിലും..എനിക്ക് അങ്ങിനെയായിരുന്നില്ല ..
നിന്റെ ശൂന്യമായ നിശബ്ധതയ്ക്ക് അതൊന്നും മനസ്സിലാവുമെന്ന് .......
അല്ലെങ്കില്‍ നിനക്ക് അങ്ങിനെയാകാന്‍ ആവുമെന്നും എനിക്ക് തോന്നുന്നില്ല ...
....നീ..ഇങ്ങിനെയോക്കെയാണ് വിചാരിക്കുന്നതെങ്കില്‍ ....അത്  നിന്റെ മാത്രം തോന്നലുകളാണ് .." 

"പ്രണയത്തിന്റെ ഭാഷ .. ...നിന്‍റെ ശൂന്യമായ നിശബ്ധത അതറിയുന്നില്ല "

പ്രിയയുടെ വാക്കുകള്‍തീ പടര്‍ത്തിയത്   ആത്മാവിലായിരുന്നു ...
ഒന്ന് തിരിഞ്ഞു നോക്കി പടിയിറങ്ങി പോവുമ്പോള്‍  അവളുടെ ചുണ്ടിന്റെ ഒരു കോണില്‍ പരിഹാസ്സത്തിന്റെ ഭാവം നിറഞ്ഞ കണ്ണുകളാല്‍  ഞാന്‍ കണ്ടു .

കണ്ണാടിയില്‍  പ്രണയം  വാര്‍ന്നകന്ന  ജീവന്‍  കെട്ട  ഒരു കല്‍പ്രതിമ ...പ്രതിധ്വനികള്‍  ....
 ഊതി പെരുത്ത  വാക്കുകളുടെ  കനല്‍ ശിരസ്സില്‍ ഒരു പെരുപ്പായി വളര്‍ന്നു പടര്‍ന്നു ..

********************************************** 

ഗേറ്റു കടന്നു പൂച്ചെടികള്‍  വളര്‍ന്ന വളപ്പലെ നടപ്പാതയിലൂടെ ആശ്രമത്തിന്റെ വരാന്തയിലേക്ക്‌ വേഗത്തില്‍ നടന്നു കയറി 

ഒരു പോലുള്ള വാതിലുകള്‍... ശൂന്യമായ ഇടനാഴി .. ഏതു വഴിയിലൂടെയാണ്     അവര്‍ കടന്നു പോയത് ....?
അല്ലെങ്കില്‍ അത് മറ്റാരെങ്കിലും ആവാം ...അവളെ പോലെ മറ്റാരെങ്കിലും ..ഇനി അവള്‍ തന്നെയാണെങ്കില്‍ ...?.
ഇനിയും എന്നോ കടന്നു പോയ വഴിത്തിരിവുകള്‍ ഓര്‍മപ്പെടുത്തുന്നത്  ആര്‍ക്കു വേണ്ടി ..? 

അടഞ്ഞ വാതിലുകളും മൌനം പേറുന്ന നീണ്ട  ഇടനാഴിയും ...
 തെറ്റിയ  വഴി  തിരിച്ചറിഞ്ഞത്  പോലെ തിരിഞ്ഞു  നിന്നു  .
പിന്നെ ഒരു പുതിയ വഴി കണ്ടെത്തിയത് പോലെ മുന്നോട്ടു നടന്നു . 
വെയിലില്‍ നിന്നും ചെടികളുടെ  തണലിലേക്ക്‌ രണ്ടു ചിത്രശലഭങ്ങള്‍  പറന്നു   ...

പിന്നില്‍  വാതില്‍ തുറക്കുന്ന ശബ്ദം ...വെയിലില്‍ നിന്നും വാതിലിനപ്പുറം നില്‍ക്കുന്ന വ്യക്തമല്ലാത്ത ഇരുട്ടില്‍ ഒരു രൂപം ...

"ആരാ................ ...? "

കാലത്തിന് മുന്നില്‍ നിന്നോ പിന്നില്‍ നിന്നോ എന്നറിയാത്ത ഒരു പ്രതിധ്വനി  ഉള്ളില്‍ മുഴങ്ങികൊണ്ടിരുന്നു .


Sunday, January 9, 2011

ഒരു പക്ഷെ

ഒരു പക്ഷെ
നിങ്ങള്‍ ഓഫീസില്‍ കമ്പ്യൂട്ടറിന് മുന്നില്‍ അത്ര തിരക്കൊന്നുമില്ലാതെ ഇരിക്കുന്നു /മോണിറ്റര്‍ സ്ക്രീനിലേക്ക്  വളഞ്ഞു  നില്‍ക്കുന്നു/ലാപ്ടോപുമായി കിടക്കുന്നു  / അല്ലെങ്കില്‍  വീട്ടില്‍ പതിവ് ചാറ്റിനു ഇടയില്‍ വെറുതെ ഏതെങ്കിലും അഗ്രിഗെടോര്‍ വഴി ഇവിടെ എത്തി നില്‍ക്കുന്നു .

ഒരു പക്ഷെ ഞാന്‍ എഴുതിയ കമന്റില്‍ തൂങ്ങി ഇവിടെഎത്തി. അതും അല്ലെങ്കില്‍ ഇതിനു മുന്‍പ് ഈ വഴി വന്ന ഒരാളാവാം ,ചില ചിത്രങ്ങള്‍ കാണുകയോ   ,പോസ്റ്റുകള്‍   വായിക്കുകയോ ചെയ്തിട്ടുണ്ടാവും .ഇനി .ഇതൊന്നുമല്ലാത്ത സാധ്യതകളും ആവാം .

ഒരു  കപ്പ് ചായയോ കാപ്പിയോ നിങ്ങളുടെ   കൈതൊടാവുന്ന ദൂരത്ത്‌ തണുത്തു ഇരിപ്പുണ്ടാവും..ഇന്ന് തീര്‍ച്ചയായും ചെയ്യണം എന്ന് കരുതി എഴുതി  വച്ചവ ഡയറിയില്‍ നാളത്തെ ദിവസ്സതെയ്ക്ക്  ഒരു വളഞ്ഞ അമ്പു  വരച്ചു മാറ്റിയിട്ടുണ്ടാവാം ..

എത്ര തിരക്കിലോ ചിന്തയിലോ ആണെങ്കിലും      .ഏതായാലും നിങ്ങള്‍,എവിടെയോ ജനിക്കുകയും എനിക്ക് കണ്ടുമുട്ടാന്‍ യാതൊരു  സാധ്യതയും  ഇല്ലാതിരിക്കുകയും  ചെയ്യുന്ന അകലത്തു നിന്നും,   അകന്നിരിക്കുക അല്ലെങ്കില്‍ അറിയാതിരിക്കുക  എന്ന യാഥാര്‍ത്യത്തെ  ഒരു നിമിഷം കൊണ്ടു  മൗസ്ക്ലിക്ക് മാറ്റിമറിച്ചിരിക്കുന്നു..
.
ഞാന്‍ ഇതെഴുതുമ്പോള്‍ എന്‍റെ ഓഫീസിനു  താഴെ ഒരു ഓട്ടോ റിക്ഷ സ്റ്റാര്‍ട്ട്‌ ആവുന്ന   ശബ്ദം കേള്‍ക്കുന്നു ..വെറുതെ ആ ഓട്ടോ റിക്ഷ ഡ്രൈവറുടെ മുഖം സങ്കല്‍പ്പിക്കാന്‍ ശ്രമിക്കുന്നു.ഒരു പക്ഷെ അയാള്‍ക്ക്‌ താടിയുണ്ടാവാം   .വീടിനടുത്തുള്ള ഒരു  ഓട്ടോ റിക്ഷ ഡ്രൈവര്‍  ഫ്രഞ്ച് താടി വച്ചു  എന്നതിനാല്‍  സ്വന്തം ഫ്രഞ്ച് താടി ഉപേക്ഷിച്ച ഒരാളെ ഞാന്‍ ഓര്‍ത്തു അയാള്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന  അയാളുടെ ഭാര്യയുടെ അടുത്തേയ്ക്ക് പോയിരുന്നു എന്ന് ഞാനറിഞ്ഞു .അവിടെ എത്തി അയാള്‍ താടി വച്ചിട്ടുണ്ടാവുമോ ..എന്തോ ..?

ഇപ്പോള്‍  നിങ്ങള്‍ നിങ്ങളുടെ പരിചയത്തിലുള്ള  താടിക്കാരെ പറ്റിയോ  ഓട്ടോകാരെപറ്റിയോ ചിന്തിക്കുന്നുണ്ടാവാം ..ഇന്നലെ നിങ്ങള്‍ കൈകാണിച്ച ഓട്ടോ   നിര്‍ത്താതെ  പോയതും അതിലുണ്ടായിരുന്ന സുന്ദരിയായ യുവതി നിങ്ങളെ നോക്കിയതും ചിലപ്പോ നിങ്ങള്‍ ഓര്‍ക്കാം .കുറേ നാളുകള്‍ക്ക് മുന്‍പ് ഞാന്‍ കൈകാണിച്ചു നിര്‍ത്താതെ പോയ ഒരു ബസ്‌ അപകടത്തില്‍പെട്ടിരുന്നു.  ഒരു നിമിഷം  കൊണ്ടു  ചില നഷ്ടങ്ങള്‍  നമ്മെ ചിലപ്പോ രക്ഷിക്കും അത് കൊണ്ടു സങ്കടപെടെണ്ട  കാര്യമില്ല.

ചില അത്യാവശ്യകാരണങ്ങള്‍ കൊണ്ടു ഒരു ദിവസം  ലീവ് എടുത്തു.ശല്യം ഒന്നും വേണ്ടെന്നു കരുതി  മൊബൈല്‍ ഫോണ്‍ ഓഫ്‌ ചെയ്തു വച്ചു...

പിന്നീട് വൈകുന്നേരം ഓണ്‍ ചെയ്തതും ഒരു കോള്‍ ഒരു പാര്‍ട്ടി ഇന്‍വിറ്റെഷന്‍.പുതിയ ഒരു സ്റ്റാഫിന്റെ വക,.... ,ആയിക്കോട്ടെ... വിശദമായിക്കോട്ടേ പരിച്ചയപെടല്‍.പാര്‍ട്ടി തകര്‍ത്തു എന്ന് തന്നെ പറയാം  ..നടത്തിപ്പുകാരന്‍ നാലുകാലില്‍  .അവസാനം സാധനത്തെ വീട്ടിലെത്തിക്കാനുള്ള ചുമതല ദൈവാനുഗ്രഹം കൊണ്ട് എനിക്ക് തന്നെ കിട്ടി  .ഏതു സമയത്താണോ ആ ഫോണ്‍ ഓണ്‍ ചെയ്യാന്‍ തോന്നിയത് ..!!

കഥാപാത്രം മുഹമ്മദ്‌ ഫാരുക് വേതാളത്തെ പോലെ മുതുകില്‍  തൂങ്ങി ,  പാതിരാത്രി വിക്രമാധിത്യനായി പോലീസിനെ പേടിച്ചു, അയാള്‍ പറഞ്ഞ വഴികളിലൂടെ മട്ടാന്‍ചേരിയിലെ  ചെറിയ വഴികളിലൂടെ ഞാന്‍  ബൈക്ക് ഓടിച്ചു കൊണ്ടിരുന്നു....

.മുഹമ്മദ്‌ ഇടയ്ക്കിടയ്ക്ക് സന്തോഷം കൊണ്ടോ മറ്റോ ചിരിക്കുകയും ഞാനാണ് അയാളുടെ ഏറ്റവും വലിയ സുഹൃത്ത്‌ എന്ന് പറയുകയും ചെയ്തുകൊണ്ടിരുന്നു .ഇടയ്ക്ക് ഹെല്‍മെട്ടിനിടയിലൂടെ ഒരു ചുംബന ശ്രമവും നടത്തി  .ഏതോ വഴികള്‍ പിന്നിട്ടു അയാള്‍ പറഞ്ഞ ഒരു വീടിനു മുന്നില്‍ വണ്ടി നിര്‍ത്തി .
.
ബര്‍മുഡ ധരിച്ച ഒരു വൃദ്ധന്‍ വാതില്‍ തുറന്നു കൂടെ സുന്ദരിയായ ഒരു സ്ത്രീയും ..ആന്ഗ്ലോ ഇന്ത്യന്സാണ്..  ..
വീട് മാറിയതല്ല അത് മുഹമ്മദിന്റെ ഭാര്യയും അമ്മായി അപ്പനുമാണ് ..എന്നെ ഭാര്യക്ക്‌ പരിചയപെടുത്തി ..അമ്മായിഅപ്പന്‍ പരിചയപെടാന്‍ നിന്നില്ല എന്തോ ഇംഗ്ലീഷില്‍ പിറുപിറുതുകൊണ്ട്   അയാള്‍ അകത്തേയ്ക്ക് പോയി.

"മീറ്റ്‌ മൈ ഗ്രേറ്റ്‌ ഫ്രെണ്ട് ..."    പിന്നെ വിശേഷണങ്ങള്‍ ..വിശേഷങ്ങള്‍ .....എന്നെ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ച് ഇരുത്തി .എന്തൊക്കെയോ കഴിച്ചെന്നു വരുത്തി .

പിന്നെ പാതി രാത്രിയാണ്  വഴി തെറ്റി പോകും അത് കൊണ്ടു  ഇന്ന് ഇവിടെ കിടന്നു നാളെയെ പോവാന്‍ അനുവദിക്കൂ എന്നായി മുഹമ്മദ്‌ ..മുന്നിലെ ചാര് കസ്സെരയില്‍ കിടന്നോളാം എന്ന് പറഞ്ഞു ഞാന്‍ ആ കസ്സെരയില്‍ ചടഞ്ഞു കൂടി .

 കുറേ നേരം കഴിഞ്ഞു കാണണം ... പിന്നെ ഒരു ഗര്‍ജനം കേട്ട് ഞെട്ടിയാണ് ഞാന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത് ...എന്‍റെ കഴുത്തില്‍ കുത്തിപിടിക്കുകയാണ് മുഹമ്മദ്‌ 
"who are യു...ഹിയര്‍ ..."ഒരു കള്ളനെ പിടിച്ചത് പോലെ മുഹമ്മദ്‌ അലറുകയാണ് .
ഞാന്‍ ചാടി എഴുന്നേറ്റു...... അയാളുടെ ഭാര്യ വന്നു ഇതു നിങ്ങളുടെ സുഹൃതല്ലേ നിങ്ങള്‍ ഒരുമിച്ചല്ലേ വന്നത് എന്നൊക്കെ പറയുന്നുണ്ട് ..ആര് കേള്‍ക്കാന്‍ .അയാള്‍ നടന്ന സംഭവങ്ങളൊക്കെ മറന്നു പോയിരിക്കുന്നു .

..തൊട്ടടുത്താണ് മറ്റു വീടുകള്‍ അവരുണര്‍ന്നു വന്നാല്‍ ജീവനും കൊണ്ടു പോകാന്‍ പറ്റുമെന്ന് തോന്നുന്നില്ല .. അവര് വന്നാല്‍ എന്തെല്ലാം വ്യാഖാനങ്ങള്‍ ആവും ഉണ്ടാവുക .
ഞാന്‍ മുഹമ്മദിനെ കഴുത്തില്‍ പിടിച്ചു  ഭിത്തിയിലേക്ക് ചാരി .വയറില്‍ ഒരു ഇടിയും കൊടുത്തു .അതോടെ അയാള്‍ ശബ്ദം നിര്‍ത്തി .പുറത്തേയ്ക്ക് പോയി ബൈക്കെടുത്തു  ആ  ഇരുണ്ട വഴികളിലൂടെ തിരിച്ചു പോന്നു .ഒരു വിധം മെയിന്‍ റോഡില്‍ എത്തി .

പാലത്തില്‍ വെളിച്ചമില്ല ഇരുട്ടിലൂടെ കൂടുതല്‍ കട്ടപിടിച്ച ഒരു വഴി  ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍  താഴെ ഒഴുക്കിന്റെ തിളക്കം മാത്രം ഒരു വശത്തുനിന്നും ആരോ ചാടി വീണത്‌ പോലെ തോന്നി ..ഒരാള്‍ ബൈകിന്റെ ഹാന്‍ഡില്‍ തട്ടി താഴേയ്ക്ക് വീഴുന്നു .ചരിഞ്ഞു പോയെങ്കിലും വീഴാതെ വണ്ടി നിര്‍ത്തി .ആകെ ഇരുട്ട്  വീണയാള്‍ പതുക്കെ എഴുന്നേല്‍ക്കാന്‍ നോക്കുന്നുണ്ട് .അടുത്ത് ചെന്നു.അയാള്‍ കരഞ്ഞു തുടങ്ങി ..

"മരിക്കാനും സമ്മതിക്കില്ലേ ..?"

കായലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ തയ്യാറാവുകയായിരുന്നു അയാള്‍ ..മരിക്കാന്‍ പോയ ആള് എന്തിനാണാവോ ഈ ചെറിയ വേദന സഹിക്കാതെ ചൂടാവുന്നത് ..?
പിന്നെ അയാളെ മൊത്തത്തില്‍ ഒന്ന് പരിശോധിച്ച് വല്യ കേടൊന്നും ഇല്ല . ....

ഇനി മരിക്കാം കുഴപ്പമൊന്നും പറ്റിയിട്ടില്ല എന്ന് തമാശ പറഞ്ഞു ..പിന്നെ കുറച്ചു നേരം അയാളുടെ കയ്യില്‍ പിടിച്ചു താഴെ ഒഴുക്കിലേക്ക്‌ നോക്കി നിന്നു .

പിന്നെ അയാളോട് ബൈകിനു പിന്നില്‍ കയറാന്‍ പറഞ്ഞു .അയാള്‍ മറുത്തൊന്നും പറയാതെ ബൈകിനു പിന്നില്‍ കയറി .വീട് കുറേ ദൂരെയാണെന്നാണ് പറഞ്ഞത് .തിരിച്ചു പോവാന്‍ അയാളുടെ നാട്ടിലേക്കുള്ള  ബസ്സില്‍ കയറ്റി ഇരുത്തി .ബസ്‌പുറപ്പെടുന്നത് വരെ നോക്കി നിന്നു... അയാള്‍ വീട്ടിലെത്തിയിട്ടുണ്ടാവാം ..

അല്ലെങ്കില്‍ എന്തിനാണ് ഞാന്‍ ആ സമയത്ത് മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്തത് ...
 .

 .

Friday, January 7, 2011

മഴ ചാറിയ ഒരു ദിവസം

"ഇന്നലെ രാത്രി എപ്പോഴാണ് ഫ്ലാറ്റില്‍ വന്നത് ..? ഒരു ശാസനാ സ്വരം ആ ചോദ്യത്തില്‍ മുഴങ്ങി

ശ്രീധര്‍ സാറിനെ നെഞ്ച് വേദന വന്നു രാത്രി ഹോസ്പിറ്റലില്‍ കൊണ്ടു പോയി ..സീരിയസ് ആണെന്നാണ് പറഞ്ഞത് "

വൈകി മുറിവിട്ടിറങ്ങു കയും പാതിരാവു കഴിയുമ്പോള്‍ പാതി ബോധത്തില്‍ തിരിച്ചെത്തുകയും ചെയ്യുകയാണ് പതിവ് ,മറ്റു താമസ്സക്കാരെ കാണാറില്ല ഒരു ചിരിയില്‍ ഒതുങ്ങും പരിചയം അല്ലെങ്കില്‍ ഇങ്ങനെ ഒഴുകി അകലുന്ന യാത്രയില്‍ ആരാണ് പരിചയക്കാര്‍ ..? എന്നാലും അയല്‍ക്കാരിയുടെ ശബ്ധത്തില്‍ എവിടെയോ എന്തോ ഒന്ന് മനസ്സില്‍ തൊട്ടു .

"husband പോയിട്ടുണ്ട് ..അവര് നാട്ടില്‍ അടുത്ത വീട്ടുകാരാണ് ..ഒരേ വീട് പോലെ തന്നെ ....."

"ഏതു ഹോസ്പിറ്റലില്‍ ആണ് ..?"

മെഡിക്കല്‍ ട്രസ്റ്റില്‍ പിന്നെ മുളന്തുരുത്തി യിലേക്കും അറിയിച്ചിട്ടുണ്ട് ..

മുളന്തുരുത്തിയില്‍ ആണോ husband ഇന്റെ വീട് ..?

അതെ ..അവിടെ വീട്ടു പേര് പറഞ്ഞാല്‍ തന്നെ അറിയും ..

ഓഹോ എന്താ പേര് ..?husband ഇന്റെ .?

"ജോസ് .......".

"ജോസിന്റെ ..ഭാര്യയാണോ ..?"

ഓര്‍മയുടെ ഒരു വെളിച്ചം കാലങ്ങള്‍ക്കപ്പുറതെയ്ക്ക് വലിച്ചെറിഞ്ഞു .. ഈ ഒരു വര്‍ഷത്തിലൊരിക്കലും ഞാന്‍ ജോസിനെ കണ്ടില്ല ...

"ഹാ വന്നല്ലോ .."

ഇടനാഴിയുടെ വെളിച്ചത്തിലേയ്ക്കു തുറക്കുന്ന പഴുതില്‍ നിന്നും ഒരാള്‍ നടന്നു വന്നു ..ആ ചുരുണ്ട മുടി .കൊഴിഞ്ഞു തീര്‍ന്നിരിക്കുന്നു ..

"എങ്ങിനെയുണ്ട് .."

"ഇല്ല കുഴപ്പമൊന്നും ഇല്ലെന്നാണ് പറഞ്ഞത് .."അയാള്‍ മറുപടിയ്ക്കൊപ്പം മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി .ഒരു ചെറിയ ചിരി .. കണ്ണുകള്‍ വിടരുന്നതും ഒരു നനവ്‌ അതില്‍ പടന്നതും കണ്ടു

ഇടതൂര്‍ന്ന താടി രോമങ്ങള്‍ക്കിടയില്‍ നിന്നും അയാള്‍ ഇന്നലെകള്‍ മറച്ചുവച്ച രൂപം തിരിച്ചെടുത്തു ..

"നീ ....ഇപ്പൊ എവിടാ ..?"

"കുറേ നാളായി ഇവിടെ നിന്‍റെ വാതിലിനു മുന്നില്‍ "

"ഇത്ര അടുതായിട്ടും തമ്മില്‍ കാണാതെ ..?"

പല പഴയ കൂട്ടുകാരെയും കണ്ടെന്നും അവരോടു എന്നെ കുറിച്ച് തിരക്കിയെന്നും അവന്‍ പറഞ്ഞു

"പിന്നെ നമ്മുടെ അനില്‍ വന്നിട്ടുണ്ട് ..എന്നെ വിളിച്ചിരുന്നു ..അമ്മയ്ക്ക് തീരെ വയ്യ "

"അവെനെയോന്നു വിളിക്കാം .."

ഫോണ്‍ കാള്‍ ..അതൊരു കാലങ്ങള്‍ക്കപുറത്ത് നിന്നും കടമെടുത്ത രാത്രിയിലേക്ക് ..

ഈ കടന്നു പോയ വര്‍ഷങ്ങള്‍ ഓര്‍മകളില്‍ നിന്നും മറഞ്ഞു പോയ രാത്രി ..

സംസാരത്തിനിടയില്‍ എപ്പോഴോ അനില്‍ പറഞ്ഞു "വിദേശത്തുള്ള എല്ലാവരും വന്നിട്ടുണ്ട് അനിതയും .............."

"അനിത ഇപ്പോള്‍ ......" പിന്നെ കേട്ടതെല്ലാം ശബ്ദങ്ങള്‍ മാത്രമായിരുന്നു ..ഞാന്‍ ഒറ്റയ്ക്കായി ..

എല്ലാവരും എപ്പോഴോ പിരിഞ്ഞു പിറ്റേന്ന് ഫോണ്‍ ബെല്‍ കേട്ട് ഉണരുമ്പോള്‍ മറുതലയ്ക്കല്‍ അനിതയാവും എന്ന് വിചാരിച്ചില്ല തുടക്കത്തിലേ നിശര്ബ്ദതയില്‍ നിന്നും മഴമരങ്ങള്‍ക്ക് താഴെ ചേര്‍ന്നു നടന്ന ആ യൌവനകാലത്ത്തിലേക്ക് ...

"നീ ഇപ്പോഴും പഴയത് പോലെ തന്നെ ..കാണാന്‍ ഇപ്പോഴും പഴയത് പോലെ തന്നെയാണോ ..?"

"നീ തന്നെ വന്നു കണ്ടു ..തിരിച്ചറിയാന്‍ പറ്റുമോയെന്ന് നോക്ക് ഞാന്‍ സണ്‍‌ഡേ പോവും അതിനു മുന്‍പ് നിന്നെ കാണണം .."

"വീണ്ടും വിളിക്കാം .. ....."സംസാരം അവസാനിച്ചു ..

ഇനിയും അവള്‍ വിളിക്കും ..കാണും സംസാരിക്കും ..പുതിയ വിശേഷങ്ങളും കാഴ്ചകളും ..
പിന്നെ ഓര്‍മകളില്‍ മാറിയ അവളുടെ മുഖം ഓര്‍മയില്‍ വരും ..വേണ്ട ..
ഓര്‍മകളില്‍ പാതി മാഞ്ഞു പോയ സന്ധ്യയില്‍ ചാഞ്ഞു പെയ്ത നനുത്ത മഴയില്‍ ഹൃദയത്തിലേക്ക് ഒഴുകി ഉറഞ്ഞ ആ രൂപം അത് മാത്രം മതി ....മൊബൈല്‍ ഫോണ്‍ ഓഫ്‌ ചെയ്തു ..പുറത്തേയ്ക്ക് ഇറങ്ങി നടന്നു ..മഴയ്ക്കും വെയിലിനുമിടയില്‍ ഉറഞ്ഞു പോയ ഒരു പകല്‍ ...

തിമിര്‍ത്തു പെയ്യാന്‍ ഒരുങ്ങിയ കാര്‍മേഘങ്ങളുടെ നിഴല്‍ വീണ ഓടയില്‍ ആരോ ഒഴുക്കിയ കളിവള്ളം തടഞ്ഞു കിടന്ന പടര്‍പ്പുകളില്‍ തട്ടിയും കറങ്ങിയും ഒരു വശം ചെരിഞ്ഞു ഒഴുകിപോയി


പ്രണയകഥ -1


പ്രണയകഥ -2

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..