Saturday, March 26, 2016

നിധി


വേനല്‍ എല്ലാ ഭാവങ്ങളും നിറഞ്ഞാടി ...എല്ലാ കളികളും മതിവരുന്നതിനും ..മാവുകളില്‍ നിറഞ്ഞു കായ്ച്ച മാമ്പഴങ്ങള്‍ മുഴുവന്‍  ഉതിര്‍ന്നു തീരുന്നതിനും മുന്പ്,
 വെട്ടി  വൃത്തിയാക്കി പടവുകള്‍ കെട്ടിയ കുളത്തിനു ചുറ്റും ഓടി കളിച്ചു മട്ടല്‍ ഇടിക്കുന്നതിനു കേള്‍ക്കേണ്ടി വരുന്ന  അപ്പുപ്പന്ടെ ശകാരങ്ങള്‍ക്ക്‌    അറുതിയാവുന്നതിനും മുന്പ് ,
ഇനിയും മാവില്‍  ബാക്കിയായ കശുവണ്ടികള്‍ നോക്കി ഇനിയും നിറയാന്‍ ബാക്കിയുള്ള കുടുക്കയുടെ  കമ്പോള നിലവാരം അളക്കുന്നതിനും മുന്പ്,
ഓടി അടുക്കുന്ന കാലുകളെ കാത്തിരിക്കുന്ന കുപ്പിച്ചില്ലുകള്‍ ചോര ഒലിപ്പിക്കുന്നതിനും മുന്പ് ...
ചുറ്റും പൊടിപാറുന്ന  വലിയൊരു കാറ്റിന്റെയും ,ഉല്സാഹം വിടര്‍ത്തുന്ന തിളക്കമുള്ള വെളിച്ചം ബാക്കിയാക്കിയ  ഇരുട്ടിന്റെയും,അകമ്പടിയോടെ വിദൂരതയില്‍ നിന്നും ഒഴുകിയെത്തുന്ന വന്യമായ  ആരവം ഉണര്‍ത്തി  ഇനിയും പഴുത്തു വീഴാത്ത മാംബഴങ്ങളെയും   കരിയിലകളെയും മരങ്ങളില്‍ കുടുങ്ങിയ പട്ടങ്ങളെയും ചേക്കേറിയ പക്ഷികളെയും പറത്തിഎറിഞ്ഞു.....ആദ്യ മഴ പെയ്തു വീഴും . ..
വീടിന്റെ  പലഭാഗത്ത്  പല കാര്യങ്ങളില്‍ വ്യപ്രുതരായിരുന്നവര്..പാതിയും .. മുഴുവനായും  നനഞ്ഞും   വീടണയും ...
"പുതു മഴ നനയല്ലേ മക്കളെ  അസുഖം വരും  "
ആജ്ഞ വരുമ്പോഴാണ് പുതു മഴയിലേക്ക്‌ ഓടി ഇറങ്ങാന്‍ തോന്നുക .

മുറികളില്‍ പതിവില്ലാത്ത ഇരുട്ട് ...കളികള്‍ ഇരുട്ടിലും നിഴലിലും ...പതിവ് പോലെ   ഒളിച്ചു കളിയിലേക്ക് നീങ്ങും എല്ലാ മുറികളിലും കട്ടിനടിയിലും അങ്ങിനെ കളി നീളും ..
ആദ്യ മഴ തട്ടിന്‍ പുറത്ത് പുതിയ ശബ്ദങ്ങളുണ്ടാക്കും..ടിപ്പ്.. ടപ് ..
കൂട്ടത്തില്‍ പ്രായം കൂടിയവര്‍ ..പുതിയ കഥകള്‍ പറയും ..ചില പഴയ കഥ കളുടെ പുതിയ ആഖ്യാനം ..തറവാടിന്റെ ഏതോ ഭാഗത്ത് വര്‍ഷങ്ങള്‍ക്ക് മുന്പ് യുദ്ധകാലത്ത് അടക്കം ചെയ്ത ഒരു നിധി ..അതിന് കാവല്‍ നില്കാന്‍,നിധി കാക്കുന്ന ഭൂതമാവാന്‍  ..വിധിയായ ഏതോ അടിമ ..  ചില പ്രത്യേക രാത്രികളില്‍ പ്രത്യക്ഷമാവുമത്രേ..! ..ആരെല്ലമാണോ ആ നിധിയുടെ അടുത്ത പോയത് അവരെ തിരക്കി ഭൂതം വരും..കഥ മുന്നോട്ടു പോവുന്തോറും ചെറിയ അംഗങ്ങള്‍ പരസ്പരം കൈകള്‍ മുറുക്കി പിടിച്ചു .. ഏത് നിമിഷവും പേടിച്ചരണ്ടു കരയാവുന്ന മുഖഭാവവുമായി പതുങ്ങി സംഘത്തിന്റെ   നടുവിലേക്ക് വരും  ...
 കഥ മൂര്ധന്യതിലാവുമ്പോള്‍  ഒരു കരച്ചില്‍ ..
"ആരാ പിള്ളേരെ പേടിപ്പിക്കുന്നത് " 
ആരുടെയോ പരിഭവവും തേങ്ങലും ഉള്‍കിടിലവും  ബാക്കിയാക്കി കഥ കഴിയുന്നു ..

തട്ടിന്‍മുകളിലെ ശബ്ദത്തിനൊപ്പം രാത്രി ഭൂതത്തിന്റെ കാലടികള്‍ തേടി വരും..
കൂടെ കിടക്കുന്നവരെ കെട്ടിപിടിച്ചു ധൈര്യം സംഭരിക്കും..അങ്ങിനെ നീണ്ടു പോയ എത്ര  മഴക്കാലരാത്രികള്‍ ..സ്കൂള്‍ തുറക്കുകയും അതിഥികള്‍ അവരരവരുടെ വീടുകളിലെയ്ക് മടങ്ങുകയും ചെയ്യും ..
എല്ലാവരും പോയാലും ഒറ്റയ്ക്ക് കിടയ്ക്കുമ്പോള്‍ പലപ്പോഴും ഭൂതം രാത്രികളില്‍ തേടി വന്നു
പതിവു സ്കൂള്‍ കാലം തുടങ്ങുകയും മഴ ഒട്ടൊന്നു മാറുകയും ചെയ്ത ഒരു ദിവസ്സം ..
വീട്ടില്‍ വളര്‍ത്തിയിരുന്ന ഒരു പട്ടി, ..ഒറ്റ നോട്ടത്തില്‍ ഒരു മാന്കുട്ടിയെയോ അതിലും മെലിഞ്ഞതായ മറ്റെന്തോ ജീവിയയോ സാമ്യമുള്ള ടൈഗര്‍  എന്ന് മറ്റാരും കേള്‍ക്കാതെ വിളിക്കുന്ന ജീവി ,..ചരിത്രപരമായ  ഒരു പരാക്രമം കാണിച്ചു .
കുളത്തിലേക്ക് ഇറങ്ങുന്ന നടവഴിയില്‍ ചാരെ നിന്നിരുന്ന ഒരു പൈന്‍ മരത്തിന്റെ  ഒരു വശത്ത് അതൊരു കുഴി കുഴിച്ചു ..അലസ്സം കുഴിയിലേക്ക് നോക്കി നടന്ന  എനിക്ക് വേരുകള്‍ക്കിടയില്‍ ശ്വാസ്സം മുട്ടി നില്ക്കുന്ന ഒരു ഭരണിയുടെ മുകള്‍ ഭാഗം കാണാനായി .

ഏതോ കാലത്ത് മറഞ്ഞിരുന്ന നിധിയുടെ കഥ ഒരു പട്ടിയിലൂടെ വെളിപെട്ടിരിക്കുന്നതായി  എനിക്ക് വെളിപാടുണ്ടായി .
വീട്ടിലെ ആര്‍ത്തിപിടിച്ച അംഗങ്ങളെ തിരഞ്ഞു പിടിച്ചു സംഗതി അറിയിച്ചു .
"മറ്റാരോടും പറയേണ്ട ..സംഗതി പരമാവതി രഹസ്യ മായിരിക്കണം "
"രാത്രി ..അയല്‍വാസികള്‍ ഉറങ്ങിയ ശേഷം ഓപറേഷന്‍ " 
ഒരു ബള്‍ബ് നിധി സ്ഥാനത്തേക്ക് വയര്‍ നീട്ടി .ചുറ്റുപാടുകള്‍ ഇരുട്ടില്‍ മുങിയപ്പോള്‍..
പതുക്കെ നിധി വേട്ടക്കാര്‍ ഇന്ട്യാന ജോണ്സിനെയും മറ്റു അറിയാവുന്ന നിധി വേട്ടക്കാരെയും മനസ്സില്‍ ധ്യാനിച്ച്  പുറത്തു വന്നു ..
വെളിച്ചം ..വാക്കത്തി ..തൂമ്പ ..ഓരോന്നായി മാറി മാറി പ്രയോഗം ..
നിധിയ്ക്ക് കാവല്‍ നില്ക്കുന്ന  നാഗമാണിക്യം   തലയിലേന്തിയ സര്‍പ്പം   അദൃശ്യമായി  ഉപദ്രവിക്കുന്ന ഭൂതം അങ്ങിനെ പേടിപ്പിക്കുന്ന കാര്യങ്ങളെക്കാള്‍ ..നിധി പേടകം നിറഞ്ഞ സമ്പത്തിന്റെ വീതം എത്ര  എന്നത്  മാത്രമെ അപ്പൊ മനസ്സിനെ അലട്ടിയിരുന്ന  പ്രശ്നം 

"കുടത്തിന്റെ  അകത്തു നിന്നും എടുക്കുന്ന മണ്ണ് വിദഗ്ദ്ധമായി പരിശോദിച്ചു പുറത്തേക്ക് കളയണം ..  "
കുടം ആഴത്തില്‍ തിരഞ്ഞു തിരഞ്ഞു ... ആകെ വേര് പിടിച്ചു പൊട്ടിയ 
ആറടിയിലേറെ ഉയരമുള്ള കുടത്തിന്റെ ഉള്‍ഭാഗം നിറഞ്ഞ മണണുമുഴുവ്ന്‍ പരിശോധിച്ച് പുറത്തിട്ടു ..പരസ്പരമുള്ള വിശ്വാസ കൂടുതല്‍ കൊണ്ടാവാം മണ്ണ് പലരും വിദഗ്ദ്ധമായി തന്നെ പരിശോദിച്ചു
താഴെ അവശേഷിച്ചത്  കുറച്ചു തുരുമ്പിച്ച ലോഹ കഷണങ്ങള്‍
..സംശയം.. സ്വര്‍ണം നിറം മാറിയതാണോ ..? 

 "ഈ തുരുമ്പു കാക്കുവനാണ് നിന്റെ ഭുതം ഉറക്കമിളക്കുന്നത്..?"  
പിന്നീടുള്ള രാത്രികളില്‍ എന്തുകൊണ്ടോ ഭുതത്തെ കുറിച്ച് ഓര്‍ത്തില്ല


About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..