Wednesday, June 5, 2019

ചകിരിനാര് കൊണ്ട് നെയ്ത ഒരു കുരിശ്


പ്രണയകഥ - ചകിരിനാര് കൊണ്ട് നെയ്ത ഒരു കുരിശ്
*********************************************************

നിറഞ്ഞ കണ്ണുകള്‍ കാണാതിരിക്കുവാന്‍ മുഖം തിരിക്കുമ്പോള്‍ അറിയാതെ വിതുമ്പിയ ചുണ്ടിനു മുകളിലെ മറുക് ചേര്‍ത്ത് കടിച്ചൊതുക്കിയത് എന്തായിരുന്നു ..?
അറിയാതെ പോയത് മറ്റൊരു ഹൃദയമായിരുന്നു... ******************************************************

കാണാന്‍ എന്നും മോഹിച്ച സ്ഥലങ്ങളില്‍ നില്‍ക്കുമ്പോഴും എത്രയും വേഗം തിരിചെത്തുവാനായിരുന്നു തിടുക്കം ..കൊയ്ത്തു കഴിഞ്ഞ പാടത്ത് കത്തികയറുന്ന പൂരമേളം ,ഉറക്കം മറക്കുന്ന ആള്‍കൂട്ടം . ദീപങ്ങളുടെ രാത്രി ,ആരവങ്ങളുടെ ഉല്‍സവം , .............അതോ ...നിന്റെ കണ്ണുകളില്‍ വിരിയുന്ന ദീപ കാഴ്ചകള്‍ ,ആ സാന്നിധ്യം പകരുന്ന ഉന്മാദം ......... എന്നും ചുറ്റി പറന്ന മനസ്സിനെ തിരിച്ചു വിളിക്കാന്‍ ആ ഒരു ക്ഷണം ......കൊട്ടെക്കാവ് പൂരം


ഉച്ചവെയില്‍ ജന്നലിനപ്പുറം വരണ്ടുപോയ വേനല്‍പകലിനെ കാഴ്ച്ചയില്‍ നിന്നും മറച്ചു ...പൂത്തു നിന്ന കണികൊന്നകളും വാകകളും വെയില്‍ നീട്ടിയ തീകാഴ്ചയില്‍ മറഞ്ഞു പോയി . കര്ട്ടന്‍് ഇളക്കി സുഖകരമായ ഒരു കാറ്റ് എവിടെയോ നിന്ന് ചുറ്റി അടുത്തു. ദൂരെ ഒരു ഉത്സവമേളത്തിന്റെ ധ്വനി കേട്ടതായി തോന്നി .. ഹൃദയം വിളിച്ചുനര്തുന്നുണ്ടായിരുന്നു ......പോകാം ..നടക്കാം ..... ഉല്‍സവ രാത്രി വിളിക്കുന്നു ..നിന്റെ കണ്ണുകളും

ശൂന്യമായ വഴികളിലൂടെ നടന്നു... ഒരു ഭാഗത്ത് വേനലിന്റെ തീക്ഷ്ണതയില്‍ കണ്ചിമ്മിക്കുന്ന വെള്ളിവെളിച്ചം ചിതറി കായല്‍ .....കാഴ്ചകള്‍ ഇരുണ്ടു മാറി ..ഉച്ചമയക്കത്തിന്റെ ആലസ്യം തീരങ്ങള്‍ക്ക് ,നഗര വീതികള്‍ക്കും ...യാത്രക്കാര്‍ നന്നേ കുറഞ്ഞ ബസ്സില്‍ മനസ്സില്‍ ഉയരുന്ന , ഇനിയും തുറന്നു പറയാത്ത പ്രണയത്തിന്റെ ഉല്‍സവമേളവുമായി കടന്നിരുന്നു .

ബസ് സ്റ്റോപ്പില്‍ അനില്‍ കാത്തു നില്കാറുള്ളതായിരുന്നു പതിവ് അവനെ അവിടെയെങ്ങും കണ്ടില്ല ..ഉത്സവങ്ങളുടെ ക്യാമറകാഴ്ചകള്‍ക്ക് നിറച്ചാര്‍ത്ത് ഏറും ..പക്ഷെ ചിത്രങ്ങളുടെ ഫ്രെയിമിനപ്പുറം വളരുന്ന ഉല്‍സവത്തിന്റെ വികാരം അത് അനുഭവിച്ചേ അറിയാനാകൂ . ഒരു ഗ്രാമം മുഴുവന്‍ കാത്തിരിക്കുന്ന രാത്രി പൂരം .. മണിക്കൂറുകള്‍ നീളുന്ന മേളത്തിന്റെ ആസുര താളം ..സന്ധ്യ മയങ്ങുന്ന ഗ്രാമവഴികളില്‍ ഉത്സവതിമിര്‍പ്പ് കാണാം ..ആകെ തിരക്ക് പിടിച്ച വഴികള്‍ ,,എവിടെനിന്നോ മുഴങ്ങി കേള്‍ക്കുന്ന മേളധ്വനി... വിശേഷങ്ങള്‍ വര്‍ണിച്ചു നടന്നു പോകുന്ന ഒരു വലിയ ഒരു കുടുംബസംഘത്തിന്‍റെ പിന്നാലെ ആ വീട്ടിലേക്കു നടന്നടുക്കുന്തോറും മുന്‍പെങ്ങോ കണ്ടു മറന്ന അപരിചിതത്വം മനസ്സില്‍ വളര്‍ന്നു അവളെ നേരില്‍ കണ്ടിട്ട് ദിവസ്സങ്ങളെ ആയിട്ടുള്ളൂ .. എങ്കിലും .....മനസ്സില്‍ വളര്‍ന്ന പ്രണയഭാവം ,നേരില്‍ കാണുംവരെ ..സങ്കല്‍പത്തിന്റെയും യാഥാര്‍ത്ഥ്യത്തിന്റെയും ഇടയില്‍ പുതിയ രൂപങ്ങള്‍ തീര്‍ക്കുന്നു ..


ഗേറ്റ് കടന്നു ചെല്ലുമ്പോള്‍ ഒരു കസേരയിലേക്ക് കാല് ഉയര്‍ത്തി വച്ച് അവനിരിപ്പുണ്ടായിരുന്നു .. കണ്ണുകള്‍ പരതിയത് മറ്റാരെയോ ആയിരുന്നു .


" നീയെന്താ വൈകിയത് ? നിന്നെ രാവിലെ മുതലേ കാത്തിരുപ്പാണ് അനിതേച്ചി.. .. ഞാന്‍ ഒന്ന് വീണു ..കാലിനു ചെറിയ ഒരു ..."

പ്ലാസ്ടറിട്ട കാലില്‍ നിന്നും അവന്റെ കണ്ണിലേക്കു നീണ്ട നോട്ടത്തിനു ഒരു കുസൃതി കണ്ണ് ചിമ്മല്‍ ..
"ഓ ഉത്സവാഘോഷം..! ...എന്നായിരുന്നു അഭ്യാസം "
"ഇന്നലെ രാത്രി ."..മറുപടി കടന്നു വന്നത് അല്പം നീരസതിലായിരുന്നു ...അനിത ..


പരസ്പരം കാണാതെ പോയ കുറച്ചു ദിവസ്സങ്ങളുടെ പരിഭവം. ..? നീ അറിയുന്നുവോ .. ഈ സൌഹൃതതിനും അപ്പുറം നീയെന്നെ പിന്തുടരുന്നു എന്ന് ... രാത്രികളിലും സ്വപ്നങളിലും ഏകാന്തതകളിലും ...ഓരോ ശ്വാസത്തിലും ...നിന്നോട് മാത്രം പറയാന്‍ ...നിന്റെ കണ്ണുകള്‍ അറിയുന്നുവോ ...ഓരോ നോക്കിലും ഹൃദയത്തില്‍ വിടരുന്ന പ്രണയപുഷ്പങ്ങള്‍ .


സംസാരം തുടരുംതോറും ഔപചാരികതയുടെ മഞ്ഞു ഉരുകുകയും കണ്ണുകളുടെ ഭാഷയ്ക്ക് മായികമായ വരം തിരിച്ചു കിട്ടുകയും ചെയ്തു ...ഏതോ നേരമ്പോക്കില്‍ വീണ്ടും പൊട്ടിച്ചിരിക്കുമ്പോള്‍ മനസ്സിന് മേല്‍ വീണിരുന്ന അശാന്തിയുടെ നിഴല്‍ മാറി പോയതായും മനസ്സ് പ്രസ്സന്നമായതായും തിരിച്ചറിഞ്ഞു.അവളുടെ കണ്ണുകളില്‍ തിളക്കം മടങ്ങി വരുന്നു .. കുംഭ ചൂടില്‍ വരണ്ട പാടങ്ങള്ക്ക് മുകളിലൂടെ തണുത്ത ഒരു കാറ്റ് തേടിയെത്തി ...അവളുടെ മുടിയിഴകളെ പറപ്പിച്ച് മനസ്സില്‍ കുളിര്‍മഴ പെയ്യിച്ചു .. "ഓ മഴ വരുന്നു "... അവള്‍ ഒന്ന് തിരിഞ്ഞു നോക്കി പിന്‍ഭാഗത്തേക്ക് തിടുക്കത്തില്‍ നടന്നു പോയി .. ...
മരങളെ ആകെ ഇളക്കിയ പൊടിപാറിയ കാറ്റിനൊപ്പം ഒരു വലിയ തുള്ളികളായി തെറിച്ചു വീണ മഴ കുളിര് ബാക്കിയാക്കി പെട്ടെന്ന് കടന്നു പോയി .. യാത്രയുടെ വിശേഷങ്ങള്‍ .. നേരമ്പോക്കുകള്‍ .പുതുതായി കടന്നു വന്ന സുഹൃത്തുക്കളോടൊപ്പം പങ്കിട്ടു രാത്രി വൈകും വരെ സംസാരം നീണ്ടു ...
പരിഭവതിനുമപ്പുറം ആ കണ്ണുകളില്‍ നിറഞ്ഞത് എന്തായിരുന്നു ..മനസ്സിന്റെ കോണില്‍ ഒരു സംശയം ബാക്കിയായി .. പിന്നീട് രാപൂരത്തിന് ഒറ്റയ്ക്ക് ....അനില്‍ തന്റെ അവസ്ഥയില്‍ നിസ്സഹായനായി ....
രാത്രി ഇരുട്ടി വളരുന്ന ഗ്രാമവഴികളില്‍് ഒറ്റയ്ക്ക് ..കൂടെ ഓരോ ചുവടിലും അവളുടെ സാന്നിധ്യം സങ്കല്പിച്ചു ..പക്ഷെ ആ കണ്ണുകളില്‍ കണ്ട ഭാവം മനസ്സ് കണ്ടെടുത്ത കാരണങ്ങളുമായി പൊരുതപെടാതെ അറിയാത്ത ഏതോ വേദനയുടെ ബാക്കിയായി ....

പൂര മൈതാനവും ക്ഷേത്രവും കുറച്ചു ദൂരെയാണ് ...ഒരു വിശാലമായ പാടത്തിനു നടുവില്‍ കൊയ്തൊഴിഞ്ഞ ഭൂമിയിലാണ് മേളം ...മഴ ആള്‍കൂട്ടത്തെ ഒഴിച്ചിരിക്കുന്നു ..അകലങ്ങളില്‍ അവിടവിടയായി മങ്ങി കത്തുന്ന വിളക്കുകള്‍ ...ക്ഷേത്രത്തിലേക്കുള്ള നടവഴി ഇരുട്ടിലേക്ക് നീണ്ടുകിടന്നു ...

ഈ ഇരുട്ടിന്റെ ഇടനാഴിക്കപ്പുറം ....നീയുണ്ട് ..നീയറിയുന്നുവോ നിന്നോട് പറയാന്‍ ബാക്കിയായ പ്രണയപരിഭവങ്ങളുമായി... ഞാനിവിടെ ...

വയലില്‍ നിന്നും വീണ്ടും കാറ്റ് വീശിയടുക്കുന്നു...മഴ ...ഇടിയുടെ തിമിര്‍പ്പില്‍ ശക്തമായി പെയ്തു തുടങ്ങി .ഇരുട്ടിനു മേല്‍ പെയ്ത മഴയുടെ വെള്ളിനൂലുകള്‍ .....തെങ്ങുകള്‍ക്ക് കീഴില്‍ നനയാതിരിക്കാന്‍ വൃഥാ ശ്രമിച്ച് ...ചെളിയില്‍ വഴുകാതെ ആകെ നനഞ്ഞു ക്ഷേത്രത്തിന്റെ മുന്നിലെ വൃക്ഷത്തിന് താഴെ ഓടി എത്തുമ്പോള്‍ അവിടമാകെ വിജനമായിരുന്നു..

മഴയിലും കെടാതെ കല്‍വിളക്കില്‍ തിരികള്‍് .. ഇരുട്ടിന്‍റെ മഴയില്‍ ഒരു വെളിച്ചത്തിന്റെ പ്രതിരോധം ..ഇളകിയാടിയ വിളക്കിന്റെ നിഴലുകള്‍ രൂപങ്ങളായി ...ചാഞ്ഞു പെയ്യുന്ന മഴയില്‍ ഒരു നിഴല്‍ നാടകം ..നിഴലുകള്‍ കാറ്റില്‍ ഒന്ന് നീണ്ടു ചാഞ്ഞു ....അമ്പലത്തിന്റെ ഒരു വശത്ത് നിന്നും ഒരാള്‍രൂപം വിളക്ക് കടന്നു വരുന്നു ...ഒരു പെണ്‍കുട്ടി ...മുന്നിലെ പാതയിലേക്ക് നടന്നടുത്ത കുട്ടിയെ മനസ്സ് വളരെ പെട്ടന്ന് തന്നെ തിരിച്ചറിഞ്ഞു ..ആനി ..

ഈ വിജനതയില്‍ ഒരു പരിചയക്കാരിയെ കണ്ടതിന്റെ സന്തോഷം ...അനിതയുടെ അയല്‍ക്കാരി ,...അവളുടെ നിറഞ്ഞ ചിരിയും തുറന്നു സംസാരിക്കുന്ന പ്രകൃതവും ..അനിതയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയെന്ന പരിഗണന , മനസ്സാക്ഷി സൂക്ഷിപ്പ് കാരി എന്നാണു പറയാറ്‌ ...എത്രയോ തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും ,വല്ലപ്പോഴും ചില അഭിപ്രായ ഐക്യങ്ങളും ...ആനി ഒരു വേറിട്ട ശബ്ദമായിരുന്നു

"ആനി ...നീ ഒറ്റയ്ക്കാ ഇവിടെ .."..

ഇളകി പരന്ന വെളിച്ചത്തില്‍ ആനിയുടെ മഴയില്‍ നനഞ്ഞമുഖം തിളങ്ങിയോ ..?

"ആഹ മാഷോ ...ഇനി എന്താ ഇവിടെ......പൂരം മഴ കാരണം ഉപേക്ഷിച്ചു .ഞാന്‍ ജാനകിയുടെ വീട്ടുകാരോടോത്ത് വന്നതാണ് ..ഇനി ഈ വരമ്പിലൂടെ തിരിച്ചു പോവാന്ന് കരുതി ..മാഷും പോരൂ ... .." "

പൂരമില്ലെന്കില്‍ പിന്നെ ഇവിടെ എന്ത് ചെയ്യാന്‍ ..ഞാനും വരാം"

ആനിയുടെ പിന്നാലെ നടന്നു ...ഇരുട്ട് പുതച്ച പാടം.. മഴ ഉപേക്ഷിച്ചു പോയ തണുപ്പ് .. വയല്‍ വരമ്പ് തെങ്ങുകള്‍ക്കരികിലൂടെ .. ..ഇടത്തേയ്ക്ക് പിന്നെ വലത്തേയ്ക്ക് ...പിന്നെ നേരെ ....പിന്നെ വലത്തേയ്ക്ക് ... ദൂരെ .മുനിഞ്ഞു കത്തുന്ന വെളിച്ചപൊട്ടുകള്ക്ക് നേര്‍ക്ക്‌ നീണ്ടു .. പൊന്തയില്‍ നിന്നും ചാടി മറയുന്ന തവളകള്‍ ...
" പാംബ് ഉണ്ടാവോ ..? "

"പേടിക്കാതെ വാ മാഷെ ..ഞാനില്ലേ കൂടെ ..."

വഴുക്കലുള്ള വരമ്പിലൂടെ... എപ്പോ വേണമെന്കിലും വീഴുമെന്ന സുഖമുള്ള ഭയം ... ഇടയ്ക്ക് ചില ഓളം വെട്ടലുകള്‍ പുതു മഴയുടെ ഗന്ധം ..ചീവീടുകള്‍ ... രാത്രി നീലവെളിച്ചം ബാക്കിയാക്കി .. ദൂരെ ഒരു പൊട്ടു വെളിച്ചം ..അവളുടെ മുറിയാവണം..

"അതാണോ അനിലിന്റെ വീട് "..
ആനി ഒന്ന് മൂളിയോ ..? ആ വെളിച്ചപൊട്ടു ഒരു കനലായി അഗ്നിയായി മുളപൊട്ടുന്നു..മുളപൊട്ടി ഇലയായി... ഇലവളര്‍ന്നു അങ്ങിനെയങ്ങിനെ വളരുകയാണ് ...അനിത .. അവള്‍ ഉറങ്ങി കാണുമോ ..?

"പിന്നെ എന്തൊക്കെ ഉണ്ട് മാഷേ .. വിശേഷങ്ങള്‍ ?യാത്രയിലാണെന്ന് അറിഞ്ഞല്ലോ ..?
കുറച്ചു യാത്ര വിവരണം അവളോടും .. ...വരമ്പ് മുറിഞ്ഞു വെള്ളം പതഞൊഴുകുന്നു...പതിയെ ചെളിയില്‍ പുതഞ്ഞ കാലുകള്‍ വലിച്ചെടുത്ത് നടന്നു .. .

"ആനിയ്ക്ക് നല്ല പരിച്ചയമാണല്ലോ ഈ വരമ്പിലൂടെ വേഗം നടക്കാന്‍ ..?"
" ഇത് നമ്മുടെ ഹൈവേ അല്ലെ മാഷേ .." .............

"ചിലര്‍ വിളിച്ചാല്‍ എത്ര ദൂരെ നിന്നായാലും തിരിച്ചു വന്നെ പറ്റൂ അല്ലെ മാഷേ .."
"അതെന്താ .."
"സ്നേഹം എത്ര ദൂരെ നിന്നും തിരിച്ചു വിളിക്കും ..അതങ്ങനാ.... അത്രയ്ക്കിഷ്ടാ അനിതേചിയ്ക്ക് ... "
"നിന്നോട് പറഞ്ഞോ ..? "അത് പറയാതെ തന്നെ അറിയണമല്ലോ ..എല്ലാം പറഞ്ഞു തന്നെ അറിയണമെന്നുണ്ടോ ?"
"അവള്‍ നിന്നോട് എന്ത് പറഞ്ഞു ?"

"നിന്നെ അവള്‍ക്കു ......നിന്നെ പറ്റി പറയുമ്പോ ...നിന്നെ കാത്തിരിക്കുമ്പോ ആ കണ്ണിലെ തിളക്കം എല്ലാം പറയും ..പിന്നെ അവള്‍ പറഞ്ഞു...അവള്‍ക്കു .."
അവള്‍ക്കു ..?"
"ടെന്‍ഷന്‍ ആവാതെ ..പറയാം " "നിന്നെ അവള്‍ക്കു ഭയങ്കര ഇഷ്ടാണ് ...പിന്നെ ......"

എത്രയോ നാളുകളായി കേള്‍ക്കാന്‍ കാത്തിരുന്നത് ..ഇന്ന് ഇവളിലൂടെയെന്കിലും .... എങ്കിലും ..എന്നോട് നേരിട്ട് എന്തെ പറഞ്ഞില്ല ....അല്ലെങ്കില്‍ എന്ത് കൊണ്ട് ഞാന്‍ നേരിട്ട് പറഞ്ഞില്ല ... എത്രയും വേഗം അനിതയുടെ അടുത്തെത്തി ആ കണ്ണുകളില്‍ നോക്കി പറയണം ..ഒരു നൂറു വട്ടം ....

പിന്നെ എന്താ ഒരു പിന്നെ ?"
പാടത്തിനുമപ്പുറം നടന്നു കയറുന്നത് വിസ്തൃതമായ ഒരു പുരയിടത്തിലേക്കാണ്.. മരങ്ങള്‍ക്കിടയിലൂടെ ഒരു നടപ്പാത നീണ്ടു ...ചുറ്റും കുറ്റികാടുകളില്‍ വെളിച്ചത്തിന്റെ തുള്ളികള്‍ ..ഒരു വൃക്ഷം നിറയെ മിന്നി മറയുന്ന മിന്നാമിനുങ്ങുകളുടെ വസന്തം ...
"പിന്നെ ?......"
അവള്‍ ഒന്ന് തിരിഞ്ഞു നിന്നു... അവളുടെ കണ്ണുകള്‍ മിന്നി തിളങ്ങി ..
"പിന്നെ ....പിന്നെ...പിന്നെ....അത് ഞാന്‍ പറയുന്നില്ല ...ഓരോന്നിനും ഓരോ സമയമുണ്ട് മാഷേ .. "
ഒന്നും മിണ്ടാതെ ആ കണ്ണുകളെ നോക്കി നിന്നു ...അവള്‍ ഒന്ന് ചിരിച്ചു നടത്തം തുടര്‍ന്നു...കുറച്ചകലെ വീടുകള്‍ ,നടപ്പാത രണ്ടായി പിരിയുന്നു ....അനിലിന്റെ വീടിനടുതേത്യ്ക്ക് ..അവിടെ വരാന്തയില്‍ വെളിച്ചം ....ആരൊക്കെയോ നില്‍ക്കുന്നു ... ആനി നിന്നു ...

"അപ്പൊ ഞാനീ വഴി പൊക്കോട്ടെ ...എനിക്കീ വഴിയാണ് എളുപ്പം ..." ഇത് കയ്യില്‍ വച്ചോളൂ ".. നീട്ടിയ കയ്യിലേക്ക് എന്തോ വച്ച് തന്ന് അവള്‍ മുന്നോട്ടു നടന്നു പോയി ...ചകിരിനാര് കൊണ്ട് നെയ്ത ഒരു കുരിശ്...ആ കുരിശില്‍ നോക്കി അവള്‍ പോയ ഭാഗത്തേക്ക് ഞാന്‍ നോക്കി നിന്നു ...

ആരാത് ..? വെളിച്ചത്തില്‍ നിന്നും ആരോ വിളിക്കുന്നു മുന്നോട്ടു നടക്കുമ്പോഴേ അനില്‍ കണ്ടു ...

"എടാ നീ ഇതെവിടെയാ ...നിന്നെ തിരയാന്‍ ഇനി സ്ഥലമില്ല .."

"ആഹ തിരഞ്ഞ ആള് വന്നല്ലോ ..എന്നാല്‍ ഞങ്ങള്‍ പോവാ ...രാത്രി ഒത്തിരിയായി.." കാണാതായ ആളെ തിരയാന്‍ വന്ന സംഘം അതി വേഗം പിരിഞ്ഞു പോയി .

കര്ട്ടന് പിറകില്‍ നിന്നും ഒരു ചോദ്യഭാവത്തില്‍ അനിത ...
"ഞാന്‍ പൂരപറമ്പില്‍ മഴയില്‍ നില്ക്കുംബോഴാ ആനിയെ കണ്ടത് ... അവളാ പൂരമില്ലെന്നു പറഞ്ഞത് എന്നെ ഈ പാടവരമ്പിലൂടെ ഇവിടെ എത്തിച്ചത് .."

ഒരു വിചിത്ര ജന്തുവിനെ കാണുന്നത് പോലെ അനിത തറപ്പിച്ചു നോക്കി ... ഒന്ന് പ്രയാസപെട്ടു എഴുനേറ്റു നില്ക്കാന്‍ ശ്രമിച്ച അനില്‍ വീണ്ടും കസ്സേരയിലെക്കിരുന്നു ..

"ഏതു ആനി ?".

"നമ്മുടെ ...ആനി .ആ വീട്ടിലെ .....മത്തായി സാറിന്റെ മോള് .."

വക്രിച്ച ഒരു ചിരി അനിലിന്റെ മുഖത്ത് ... ക്ലോകില്‍ ...സമയം ഒരു മണി കഴിഞ്ഞതായി കണ്ടു .. ഒരല്‍പ്പ നേരം അനില്‍ ഒന്നും മിണ്ടിയില്ല ..അകലെയെവിടെയ്ക്കോ നോക്കി ..അല്പം ഇടറിയ ശബ്ദത്തില്‍ അവന്‍ പറഞ്ഞു ..
" അപ്പൊ നീയറിഞ്ഞിരുന്നില്ലേ.. ...ആനി കഴിഞ്ഞ ശനിയാഴ്ച ..മരിച്ചു ..... suicide ..."

പ്രണനറ്റ ഇഴജന്തുവിന്റെ ചലനം ബാക്കിയായ വാലറ്റം പോലെ ചകിരിനാര് കൊണ്ട് നെയ്ത കുരിശ്..കയ്യില്‍ ഇഴഞ്ഞു ..ഉയര്‍ന്നു നിന്ന രോമ കൂപങ്ങളെ വിറപ്പിച്ചു കൊണ്ട് ഒരു തണുത്ത കാറ്റ് കടന്നു പോയി

******************************************************************************************

ഒരു വിശദീകരിക്കാനാവാത്ത സംഭവം കേട്ട ഭാവം അനിതയില്‍ കണ്ടില്ല എന്നത് എന്നെ കൂടുതല്‍ അത്ഭുതപ്പെടുത്തി.. പക്ഷെ നിര്‍വചികാനാവാത്ത ഭാവം ആ മുഖത്ത് ...ഈ നിമിഷങ്ങളില്‍ ഞാന്‍ കേള്‍ക്കാന്‍ കാത്തിരുന്നത് ..പറയാന്‍ ബാക്കിയായത് . എനിക്കായി കരുതി വച്ചത് ..ഹൃദയം അത് കേള്‍ക്കാന്‍ കാതോര്‍ത്തു ..പറയൂ ഈ നിമിഷങ്ങളില്‍ ...നമുക്ക് മാത്രമായി കാലം കരുതി വച്ച ഈ മാത്രകളില്‍ ...
ആ ചുണ്ടിനു മുകളിലെ ചെറിയ മറുക് വിറയ്ക്കുന്നു ...ആ മറുകില്‍ ചേര്‍ന്ന് നിന്ന് ഞാനതിനു മറുപടി നല്‍കും .....അക്ഷമയുടെ നിമിഷങ്ങള്‍ മനസ്സില്‍ ....
നിശബ്ദതയുടെ ഒരിടവേളയ്ക്ക് ശേഷം അവള്‍ എന്നെ നോക്കി ...പിന്നെ ആകാശത്തെയ്ക്കും..
"ആനിയ്ക്കു നിന്നെ ഇഷ്ടമായിരുന്നു ..."
ഒരു നിമിഷം ..നിശ്ചലമായ ഒരു നിമിഷം .

നിറഞ്ഞ കണ്ണുകള്‍ കാണാതിരിക്കുവാന്‍ മുഖം തിരിക്കുമ്പോള്‍ അറിയാതെ വിതുമ്പിയ ചുണ്ടിനു മുകളിലെ മറുക് ചേര്‍ത്ത് അവള്‍ കടിച്ചൊതുക്കിയത് എന്തായിരുന്നു ..?
ഞാന്‍ അറിയാതെ പോയത് മറ്റൊരു ഹൃദയമായിരുന്നു...

ആനീ എന്നോട് പറഞ്ഞത് എന്തായിരുന്നു എന്ന് ഞാന്‍ അനിതയോട് പറഞ്ഞില്ല ... അല്ലെങ്കില്‍ ഒരു കണ്‍കോണിലെ ആര്‍ദ്രത , സ്നേഹധിക്യത്തില്‍ അറിയാതെ ഇടറുന്ന ശബ്ദം, ഒരു തലോടലില്‍ ഒളിഞ്ഞിരുന്ന കരുതല്‍ ഇങ്ങിനെ എത്ര ഭാഷകളിലാണ് .....പറയാതെ പറഞ്ഞും കേള്‍ക്കാതെ കേട്ടും ....ഒരു വികാരം പ്രകടമാവുക .. എന്തെല്ലാം പറയുന്നു ...... എന്തെല്ലാം കേള്‍ക്കുന്നു ....എന്നിട്ടുംപറയാതെ പോകുന്ന ഒരു വാക്കിനായി അറിയാതെ ചെവിയോര്‍ക്കുന്നു ... അങ്ങിനെ പാതി മൂടി വച്ച ഒരു ഹൃദയവുമായി വീണ്ടും എത്രയോ നാള്‍ .. ..പക്ഷെ ആനി..?

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..