Thursday, April 28, 2011

വാതിലുകള്‍




എല്ലാവരും ധ്യാനത്തിന്റെ ലഹരിയിലേക്ക് അലിഞ്ഞു ചേരുമ്പോഴും പ്രക്ഷുബ്ദമായ മനസ്സിലെ  തിര എന്നെ എടുത്തുലച്ചു കൊണ്ടിരുന്നു ...
മനസ്സ് ഒരു തണല്‍ തേടി അലഞ്ഞു  ,പരാജിതനായ് വീണ്ടും വീണ്ടും അസ്വസ്തതയുടെ കൂടാരത്തിലേക്കു  മടങ്ങി ...
 അപമാനമാണോ  ..?സങ്കടമാണോ ..?   ആത്മനിന്ദയാണോ ...?
കണ്ണുകള്‍ക്ക്‌ പിന്നില്‍  ഒരു കനല്‍  നീറി  എരിഞ്ഞു ,.നിറയാതെ ഉഷ്ണം മാത്രം ബാക്കിയായ  കാഴ്ച മങ്ങി ..

"പ്രണയം ......"
"നിന്നെ ...എനിക്കറിയില്ല എന്ത് പറയണംന്ന്  ..
..നീ...ഒരു  അര്‍ത്ഥത്തിലും..എനിക്ക് അങ്ങിനെയായിരുന്നില്ല ..
നിന്റെ ശൂന്യമായ നിശബ്ധതയ്ക്ക് അതൊന്നും മനസ്സിലാവുമെന്ന് .......
അല്ലെങ്കില്‍ നിനക്ക് അങ്ങിനെയാകാന്‍ ആവുമെന്നും എനിക്ക് തോന്നുന്നില്ല ...
....നീ..ഇങ്ങിനെയോക്കെയാണ് വിചാരിക്കുന്നതെങ്കില്‍ ....അത്  നിന്റെ മാത്രം തോന്നലുകളാണ് .." 
പ്രിയയുടെ വാക്കുകള്‍ എവിടെനിന്നൊക്കെയോ മുഴങ്ങി കേട്ടുകൊണ്ടിരുന്നു ..


ഉയര്‍ന്നു വന്ന പാട്ടുകളുടെ , വാദ്യങ്ങളുടെ ,കരഘോഷത്തിന്റെ  ശബ്ദായമാനമായ ആ അന്തരീക്ഷത്തിലും മനസ്സില്‍ ആ  വാക്കുകള്‍ മുറിവിന്റ്റെയോ  
അപമാനത്തിന്റെയോ  ഒരു മന്ത്രം പോലെ മനസ്സില്‍ പ്രതിധ്വനിച്ചു . മുഷ്ടി ചുരുട്ടിയും അയച്ചും പരമാവതി മനസമ്മര്‍ദം ഒഴിവാക്കാന്‍ ശ്രമിച്ചു  .

കൈകള്‍  ഉയര്‍ത്തിയും കരഘോഷം  മുഴക്കിയും   ഉയരുന്ന ഗാനത്തിനൊപ്പം സ്വയം മറന്ന  ആള്‍കൂട്ടത്തോട് ചേര്‍ന്നു നീങ്ങാന്‍ ശ്രമിച്ചു .  
ഒരു യന്ത്രം പോലെ അവരുടെ ചെയ്തികളെ  അനുകരിക്കുമ്പോഴും മനസ്സ് എവിടെയ്ക്കോ ,അജ്ഞാതമായ കാഴ്ചയ്ക്കപ്പുറം  ഇരുണ്ടു പോയ  എവിടെയ്ക്കോ,  തെന്നി നീങ്ങി  ..
മങ്ങിയ കണ്ണ് മുന്നിലൂടെ  നടന്നു പോയ ഒരു സന്യാസ്സിനിയിലേക്ക് ..    അവരുടെ വേഗത്തിലുള്ള നടത്തത്തിലേക്ക് മനസ്സിനെ വലിച്ചടുപ്പിച്ചു ..
ഇത് ..ഇത് അവള്‍ ?.....................അലീന ..?

അവളെ പിന്തുടരുമ്പോള്‍  ഒരു മണിനാദത്തിന്റെ  പ്രകമ്പനം   കാലത്തിനപ്പുറതതുനിന്നും     മനസ്സില്‍  പ്രതിധ്വനിച്ചു   

****************************************************************************************************

അലീന പേര് പോലെ  ആരെയും വേദനിപ്പിക്കാതെ നന്മകള്‍ മാത്രം മനസ്സില്‍  കരുതിയ അലീന .

 മിക്ക ദിവസ്സവും  പാഠഭാഗങ്ങളിലെ  സംശയങ്ങള്‍ തീര്‍ക്കാന്‍ തുടങ്ങുന്ന അഭ്യാസം  അവസ്സാനിക്കുമ്പോള്‍ സന്ധ്യ യായിട്ടുണ്ടാവും ..പറയാന്‍ എന്തോ ബാക്കി വച്ചാവും അന്നും പിരിയുക .  ചെറിയയാത്രകളില്‍ കൂട്ടായും എന്റെ, അവള്‍ക്കിഷ്ടപെടാത്ത കുസൃതികളില്‍ പിണങിയും    എനിക്കായി  മാത്രം ചെറിയ രഹസ്യങ്ങള്‍ കാത്തു വച്ചും നാളുകള്‍   ചെറുതും വലുതുമായ വിശേഷങ്ങളിലൂടെ നീണ്ടു വളര്‍ന്നു  .

അടുത്ത വീട്ടിലെ കുട്ടികളുടെ സൌഹൃദം  ,ഏതാണ്ട് ഒരേ താല്പര്യങ്ങള്‍ താല്പര്യമില്ലാത്തത് ഒന്നേ ഉണ്ടായിരുന്നുള്ളൂ വളരുക എന്നത് .  ക്രിസ്മസ് വിളക്കുകളും  പൂക്കളങ്ങളും ഊഞ്ഞാലുകളും  പിന്നിടുന്ന   ബാല്യം  ഞങ്ങളെ ഒരിക്കലും വിട്ടുപോവില്ലെന്നു പരസ്പരം പറഞ്ഞത് ഇതെല്ലാം നഷ്ടമാവുന്നു എന്ന തോന്നലില്‍ നിന്നാവും .  

വിജനമായ ഇടവഴിയില്‍ തലനീട്ടിയ ഏതോ ഇലതലപ്പുകളെ  തലോടി  അല്പം സങ്കോചത്തോടെ സംസ്സാരിച്ചു നില്‍ക്കുന്ന കമിതാക്കള്‍ അത് വഴി നടന്നു പോയ ഞങ്ങളെ കണ്ടു ഒന്ന് വല്ലാതെ ചിരിച്ചു .

"അവര് കല്യാണം കഴിക്കുംന്നാണ് പറയുന്നത്  .."
"അതിനെന്താ .."ഞാന്‍ ചോദിച്ചു ..
"നല്ല കാര്യമാവും ..സുജാത നായരും ..ഗില്‍ബെര്‍ട്ട്   ക്രിസ്ത്യനിയുമാണ് ...തീര്‍ന്നത് തന്നെ ..പക്ഷെ നമ്മുടെ കാര്യത്തില്‍ അതുണ്ടാവില്ല  അല്ലെ ..?"
"അതെന്താ ...?"
"നമ്മള്‍ ഒരേ ജാതിയല്ലേ .."

ശരിയാണ് എല്ലാവരും ഒരേ ജാതിയെ യാണ് കല്യാണം കഴിക്കുക എന്റെ വീടിലും അലീനയുടെ വീട്ടിലും അങ്ങിനെയാണ് .

 "ഒരു  പ്രായം ആവുമ്പോ കല്യാണം കഴിക്കും എല്ലാവരും .... ആദ്യം അലീനേച്ചിയുടെതാവും അല്ലെ ..?"
"ഞാന്‍ ഇപ്പൊ  ആലോചിക്കുന്നത് അലീനേച്ചിയുടെ കല്യാണത്തെ കുറിച്ചാണ് .."
"ഞാന്‍ എന്ത് ചെയ്യുകയാവും ആ കല്യാണം നടക്കുമ്പോ ..ചെലപ്പോ സദ്യ  വിളംബുന്നതിനോപ്പമാവും..അല്ലെങ്കില്‍ മറ്റെന്തെകിലും തിരക്കില്‍ അടുത്ത ബന്ധുകളുടെ കല്യാണം നമ്മള്‍ ഓടി നടന്നും തിരക്ക് പിടിച്ചും അങ്ങ് തീര്‍ക്കും .. അല്ലെ ?ഞാനെവിടെയയിരിക്കും അപ്പൊ ........?"

ഒരു നിശബ്ധത ..ഞാന്‍ അലീനേച്ചിയെ  നോക്കി .

"എന്റെ ഈ ഭാഗത്ത്.................തൊട്ടടുത്ത് .."

 വാക്കുകള്‍ക്ക്  കളിവാക്കിന്റെ  തിളക്കം നഷ്ടമായിരുന്നു ..പതിവില്ലാത്ത  ഒരു ദൃഡത..അറിയാത്ത ഒരു ഭീതിയാണ് തോന്നിയത്‌ .പിന്നീട് നിശബ്ദതയായിരുന്നു തിരികെയെത്തും വരെ. .............വളര്‍ച്ചയുടെ കാലം തുടങ്ങുകയാണ് .സൌഹൃധങ്ങളും പടര്‍ന്നു  വളരുകയായിരുന്നു ..തിരിച്ചു അലീനയുടെ അടുത്തെത്തുമ്പോള്‍ അവധി കാലവും നിറഞ്ഞു പെയ്ത മഴയും മാറി പോയിരുന്നു    കാലം പുതിയ  പൂക്കളങ്ങള്‍ വിരിച്ചു  കഴിഞ്ഞിരുന്നു .

"ഞാനറിഞ്ഞു "
"എന്ത് "
"ട്യൂഷന്‍  ക്ലാസ്സിലെ ആ കുട്ടിയ്ക്കു നീ ലവ് ലെറ്റര്‍ കൊടുത്തത് .."

ആ ശബ്ദത്തില്‍ എന്ത് വികാരമായിരുന്നു ...?പരിഭവം..?
ഒന്നും പറയാതെ ,പരസ്പരം കണ്ണുകളില്‍ നോക്കാതെ  നടന്നകലുമ്പോള്‍ എന്തോ,
 പറയാനറിയാത്ത എന്തോ തിരിച്ചു കിട്ടാനാവാതെ  നഷ്ടമായത്‌ വൃഥാ തിരഞ്ഞു .
     
കുറെ നാളുകള്‍ പുതിയ വഴികളിലൂടെ കടന്നു പോയി... 
കൌമാരം ലോകത്തിന്റെ  വിസ്തൃതിയിലേക്ക്   വളര്‍ന്നു  ..
ഒരു  പകലുറക്കത്തില്‍ നിന്നും അമ്മ വിളിച്ചുണര്‍ത്തി പറയുകയായിരുന്നു

"ഇന്ന് അലീന  മഠത്തില്‍   പോവുകയാണ് നീ  അവിടെ വരെ ഒന്ന് പോവില്ലെ  ?"
ഒരു ഞെട്ടല്‍ .. ഉള്ളിലെവിടെയോ.  ഒരു  നോവ്‌  ..പടരുന്നതായി തോന്നി ...

********************************************************************************************

ജീവിതം മുന്നോട്ടു പോവുകയായിരുന്നു ആഘോഷിച്ചും തകര്‍ത്തെറിഞ്ഞും  തകര്‍ന്നടിഞ്ഞും
കൂട്ടം ചേര്‍ന്നും  കൂട്ട് പിരിഞ്ഞും ഒറ്റപെട്ട  വഴികളില്‍  അറിയാതെ  എപ്പോഴോ പ്രിയ   ജീവിതത്തിന്റെ  ഭാഗമായി .
.ഒറ്റപെട്ടപ്പോള്‍  ..സാന്ത്വനമായപ്പോഴോ..?
നിന്‍റെ   ചുംബനങ്ങളുടെ  ചുവപ്പ്ജീവിതത്തിന്റെ ഹരിതാഭിലേക്ക് വിളിച്ചുണര്‍ത്തിയപ്പോഴോ ..?

പ്രിയ ..നീയെന്‍റെ കൂടെയുണ്ടായിരുന്നു എവിടെയും ...എവിടെയാണ് നിശബ്ദതയുടെ ഇരുട്ട് വീഴുവാന്‍ തുടങ്ങിയത്‌ ...?  
എന്‍റെ സ്വപ്നങള്‍ക്ക് അപ്പുറത്തേയ്ക്ക് നീ അകന്നു പോയത്‌ ..?


"പ്രണയം ......"
"നിന്നെ ...എനിക്കറിയില്ല എന്ത് പറയണംന്ന്  ..
..നീ...ഒരു  അര്‍ത്ഥത്തിലും..എനിക്ക് അങ്ങിനെയായിരുന്നില്ല ..
നിന്റെ ശൂന്യമായ നിശബ്ധതയ്ക്ക് അതൊന്നും മനസ്സിലാവുമെന്ന് .......
അല്ലെങ്കില്‍ നിനക്ക് അങ്ങിനെയാകാന്‍ ആവുമെന്നും എനിക്ക് തോന്നുന്നില്ല ...
....നീ..ഇങ്ങിനെയോക്കെയാണ് വിചാരിക്കുന്നതെങ്കില്‍ ....അത്  നിന്റെ മാത്രം തോന്നലുകളാണ് .." 

"പ്രണയത്തിന്റെ ഭാഷ .. ...നിന്‍റെ ശൂന്യമായ നിശബ്ധത അതറിയുന്നില്ല "

പ്രിയയുടെ വാക്കുകള്‍തീ പടര്‍ത്തിയത്   ആത്മാവിലായിരുന്നു ...
ഒന്ന് തിരിഞ്ഞു നോക്കി പടിയിറങ്ങി പോവുമ്പോള്‍  അവളുടെ ചുണ്ടിന്റെ ഒരു കോണില്‍ പരിഹാസ്സത്തിന്റെ ഭാവം നിറഞ്ഞ കണ്ണുകളാല്‍  ഞാന്‍ കണ്ടു .

കണ്ണാടിയില്‍  പ്രണയം  വാര്‍ന്നകന്ന  ജീവന്‍  കെട്ട  ഒരു കല്‍പ്രതിമ ...പ്രതിധ്വനികള്‍  ....
 ഊതി പെരുത്ത  വാക്കുകളുടെ  കനല്‍ ശിരസ്സില്‍ ഒരു പെരുപ്പായി വളര്‍ന്നു പടര്‍ന്നു ..

********************************************** 

ഗേറ്റു കടന്നു പൂച്ചെടികള്‍  വളര്‍ന്ന വളപ്പലെ നടപ്പാതയിലൂടെ ആശ്രമത്തിന്റെ വരാന്തയിലേക്ക്‌ വേഗത്തില്‍ നടന്നു കയറി 

ഒരു പോലുള്ള വാതിലുകള്‍... ശൂന്യമായ ഇടനാഴി .. ഏതു വഴിയിലൂടെയാണ്     അവര്‍ കടന്നു പോയത് ....?
അല്ലെങ്കില്‍ അത് മറ്റാരെങ്കിലും ആവാം ...അവളെ പോലെ മറ്റാരെങ്കിലും ..ഇനി അവള്‍ തന്നെയാണെങ്കില്‍ ...?.
ഇനിയും എന്നോ കടന്നു പോയ വഴിത്തിരിവുകള്‍ ഓര്‍മപ്പെടുത്തുന്നത്  ആര്‍ക്കു വേണ്ടി ..? 

അടഞ്ഞ വാതിലുകളും മൌനം പേറുന്ന നീണ്ട  ഇടനാഴിയും ...
 തെറ്റിയ  വഴി  തിരിച്ചറിഞ്ഞത്  പോലെ തിരിഞ്ഞു  നിന്നു  .
പിന്നെ ഒരു പുതിയ വഴി കണ്ടെത്തിയത് പോലെ മുന്നോട്ടു നടന്നു . 
വെയിലില്‍ നിന്നും ചെടികളുടെ  തണലിലേക്ക്‌ രണ്ടു ചിത്രശലഭങ്ങള്‍  പറന്നു   ...

പിന്നില്‍  വാതില്‍ തുറക്കുന്ന ശബ്ദം ...വെയിലില്‍ നിന്നും വാതിലിനപ്പുറം നില്‍ക്കുന്ന വ്യക്തമല്ലാത്ത ഇരുട്ടില്‍ ഒരു രൂപം ...

"ആരാ................ ...? "

കാലത്തിന് മുന്നില്‍ നിന്നോ പിന്നില്‍ നിന്നോ എന്നറിയാത്ത ഒരു പ്രതിധ്വനി  ഉള്ളില്‍ മുഴങ്ങികൊണ്ടിരുന്നു .


Sunday, January 9, 2011

ഒരു പക്ഷെ

ഒരു പക്ഷെ
നിങ്ങള്‍ ഓഫീസില്‍ കമ്പ്യൂട്ടറിന് മുന്നില്‍ അത്ര തിരക്കൊന്നുമില്ലാതെ ഇരിക്കുന്നു /മോണിറ്റര്‍ സ്ക്രീനിലേക്ക്  വളഞ്ഞു  നില്‍ക്കുന്നു/ലാപ്ടോപുമായി കിടക്കുന്നു  / അല്ലെങ്കില്‍  വീട്ടില്‍ പതിവ് ചാറ്റിനു ഇടയില്‍ വെറുതെ ഏതെങ്കിലും അഗ്രിഗെടോര്‍ വഴി ഇവിടെ എത്തി നില്‍ക്കുന്നു .

ഒരു പക്ഷെ ഞാന്‍ എഴുതിയ കമന്റില്‍ തൂങ്ങി ഇവിടെഎത്തി. അതും അല്ലെങ്കില്‍ ഇതിനു മുന്‍പ് ഈ വഴി വന്ന ഒരാളാവാം ,ചില ചിത്രങ്ങള്‍ കാണുകയോ   ,പോസ്റ്റുകള്‍   വായിക്കുകയോ ചെയ്തിട്ടുണ്ടാവും .ഇനി .ഇതൊന്നുമല്ലാത്ത സാധ്യതകളും ആവാം .

ഒരു  കപ്പ് ചായയോ കാപ്പിയോ നിങ്ങളുടെ   കൈതൊടാവുന്ന ദൂരത്ത്‌ തണുത്തു ഇരിപ്പുണ്ടാവും..ഇന്ന് തീര്‍ച്ചയായും ചെയ്യണം എന്ന് കരുതി എഴുതി  വച്ചവ ഡയറിയില്‍ നാളത്തെ ദിവസ്സതെയ്ക്ക്  ഒരു വളഞ്ഞ അമ്പു  വരച്ചു മാറ്റിയിട്ടുണ്ടാവാം ..

എത്ര തിരക്കിലോ ചിന്തയിലോ ആണെങ്കിലും      .ഏതായാലും നിങ്ങള്‍,എവിടെയോ ജനിക്കുകയും എനിക്ക് കണ്ടുമുട്ടാന്‍ യാതൊരു  സാധ്യതയും  ഇല്ലാതിരിക്കുകയും  ചെയ്യുന്ന അകലത്തു നിന്നും,   അകന്നിരിക്കുക അല്ലെങ്കില്‍ അറിയാതിരിക്കുക  എന്ന യാഥാര്‍ത്യത്തെ  ഒരു നിമിഷം കൊണ്ടു  മൗസ്ക്ലിക്ക് മാറ്റിമറിച്ചിരിക്കുന്നു..
.
ഞാന്‍ ഇതെഴുതുമ്പോള്‍ എന്‍റെ ഓഫീസിനു  താഴെ ഒരു ഓട്ടോ റിക്ഷ സ്റ്റാര്‍ട്ട്‌ ആവുന്ന   ശബ്ദം കേള്‍ക്കുന്നു ..വെറുതെ ആ ഓട്ടോ റിക്ഷ ഡ്രൈവറുടെ മുഖം സങ്കല്‍പ്പിക്കാന്‍ ശ്രമിക്കുന്നു.ഒരു പക്ഷെ അയാള്‍ക്ക്‌ താടിയുണ്ടാവാം   .വീടിനടുത്തുള്ള ഒരു  ഓട്ടോ റിക്ഷ ഡ്രൈവര്‍  ഫ്രഞ്ച് താടി വച്ചു  എന്നതിനാല്‍  സ്വന്തം ഫ്രഞ്ച് താടി ഉപേക്ഷിച്ച ഒരാളെ ഞാന്‍ ഓര്‍ത്തു അയാള്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന  അയാളുടെ ഭാര്യയുടെ അടുത്തേയ്ക്ക് പോയിരുന്നു എന്ന് ഞാനറിഞ്ഞു .അവിടെ എത്തി അയാള്‍ താടി വച്ചിട്ടുണ്ടാവുമോ ..എന്തോ ..?

ഇപ്പോള്‍  നിങ്ങള്‍ നിങ്ങളുടെ പരിചയത്തിലുള്ള  താടിക്കാരെ പറ്റിയോ  ഓട്ടോകാരെപറ്റിയോ ചിന്തിക്കുന്നുണ്ടാവാം ..ഇന്നലെ നിങ്ങള്‍ കൈകാണിച്ച ഓട്ടോ   നിര്‍ത്താതെ  പോയതും അതിലുണ്ടായിരുന്ന സുന്ദരിയായ യുവതി നിങ്ങളെ നോക്കിയതും ചിലപ്പോ നിങ്ങള്‍ ഓര്‍ക്കാം .കുറേ നാളുകള്‍ക്ക് മുന്‍പ് ഞാന്‍ കൈകാണിച്ചു നിര്‍ത്താതെ പോയ ഒരു ബസ്‌ അപകടത്തില്‍പെട്ടിരുന്നു.  ഒരു നിമിഷം  കൊണ്ടു  ചില നഷ്ടങ്ങള്‍  നമ്മെ ചിലപ്പോ രക്ഷിക്കും അത് കൊണ്ടു സങ്കടപെടെണ്ട  കാര്യമില്ല.

ചില അത്യാവശ്യകാരണങ്ങള്‍ കൊണ്ടു ഒരു ദിവസം  ലീവ് എടുത്തു.ശല്യം ഒന്നും വേണ്ടെന്നു കരുതി  മൊബൈല്‍ ഫോണ്‍ ഓഫ്‌ ചെയ്തു വച്ചു...

പിന്നീട് വൈകുന്നേരം ഓണ്‍ ചെയ്തതും ഒരു കോള്‍ ഒരു പാര്‍ട്ടി ഇന്‍വിറ്റെഷന്‍.പുതിയ ഒരു സ്റ്റാഫിന്റെ വക,.... ,ആയിക്കോട്ടെ... വിശദമായിക്കോട്ടേ പരിച്ചയപെടല്‍.പാര്‍ട്ടി തകര്‍ത്തു എന്ന് തന്നെ പറയാം  ..നടത്തിപ്പുകാരന്‍ നാലുകാലില്‍  .അവസാനം സാധനത്തെ വീട്ടിലെത്തിക്കാനുള്ള ചുമതല ദൈവാനുഗ്രഹം കൊണ്ട് എനിക്ക് തന്നെ കിട്ടി  .ഏതു സമയത്താണോ ആ ഫോണ്‍ ഓണ്‍ ചെയ്യാന്‍ തോന്നിയത് ..!!

കഥാപാത്രം മുഹമ്മദ്‌ ഫാരുക് വേതാളത്തെ പോലെ മുതുകില്‍  തൂങ്ങി ,  പാതിരാത്രി വിക്രമാധിത്യനായി പോലീസിനെ പേടിച്ചു, അയാള്‍ പറഞ്ഞ വഴികളിലൂടെ മട്ടാന്‍ചേരിയിലെ  ചെറിയ വഴികളിലൂടെ ഞാന്‍  ബൈക്ക് ഓടിച്ചു കൊണ്ടിരുന്നു....

.മുഹമ്മദ്‌ ഇടയ്ക്കിടയ്ക്ക് സന്തോഷം കൊണ്ടോ മറ്റോ ചിരിക്കുകയും ഞാനാണ് അയാളുടെ ഏറ്റവും വലിയ സുഹൃത്ത്‌ എന്ന് പറയുകയും ചെയ്തുകൊണ്ടിരുന്നു .ഇടയ്ക്ക് ഹെല്‍മെട്ടിനിടയിലൂടെ ഒരു ചുംബന ശ്രമവും നടത്തി  .ഏതോ വഴികള്‍ പിന്നിട്ടു അയാള്‍ പറഞ്ഞ ഒരു വീടിനു മുന്നില്‍ വണ്ടി നിര്‍ത്തി .
.
ബര്‍മുഡ ധരിച്ച ഒരു വൃദ്ധന്‍ വാതില്‍ തുറന്നു കൂടെ സുന്ദരിയായ ഒരു സ്ത്രീയും ..ആന്ഗ്ലോ ഇന്ത്യന്സാണ്..  ..
വീട് മാറിയതല്ല അത് മുഹമ്മദിന്റെ ഭാര്യയും അമ്മായി അപ്പനുമാണ് ..എന്നെ ഭാര്യക്ക്‌ പരിചയപെടുത്തി ..അമ്മായിഅപ്പന്‍ പരിചയപെടാന്‍ നിന്നില്ല എന്തോ ഇംഗ്ലീഷില്‍ പിറുപിറുതുകൊണ്ട്   അയാള്‍ അകത്തേയ്ക്ക് പോയി.

"മീറ്റ്‌ മൈ ഗ്രേറ്റ്‌ ഫ്രെണ്ട് ..."    പിന്നെ വിശേഷണങ്ങള്‍ ..വിശേഷങ്ങള്‍ .....എന്നെ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ച് ഇരുത്തി .എന്തൊക്കെയോ കഴിച്ചെന്നു വരുത്തി .

പിന്നെ പാതി രാത്രിയാണ്  വഴി തെറ്റി പോകും അത് കൊണ്ടു  ഇന്ന് ഇവിടെ കിടന്നു നാളെയെ പോവാന്‍ അനുവദിക്കൂ എന്നായി മുഹമ്മദ്‌ ..മുന്നിലെ ചാര് കസ്സെരയില്‍ കിടന്നോളാം എന്ന് പറഞ്ഞു ഞാന്‍ ആ കസ്സെരയില്‍ ചടഞ്ഞു കൂടി .

 കുറേ നേരം കഴിഞ്ഞു കാണണം ... പിന്നെ ഒരു ഗര്‍ജനം കേട്ട് ഞെട്ടിയാണ് ഞാന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത് ...എന്‍റെ കഴുത്തില്‍ കുത്തിപിടിക്കുകയാണ് മുഹമ്മദ്‌ 
"who are യു...ഹിയര്‍ ..."ഒരു കള്ളനെ പിടിച്ചത് പോലെ മുഹമ്മദ്‌ അലറുകയാണ് .
ഞാന്‍ ചാടി എഴുന്നേറ്റു...... അയാളുടെ ഭാര്യ വന്നു ഇതു നിങ്ങളുടെ സുഹൃതല്ലേ നിങ്ങള്‍ ഒരുമിച്ചല്ലേ വന്നത് എന്നൊക്കെ പറയുന്നുണ്ട് ..ആര് കേള്‍ക്കാന്‍ .അയാള്‍ നടന്ന സംഭവങ്ങളൊക്കെ മറന്നു പോയിരിക്കുന്നു .

..തൊട്ടടുത്താണ് മറ്റു വീടുകള്‍ അവരുണര്‍ന്നു വന്നാല്‍ ജീവനും കൊണ്ടു പോകാന്‍ പറ്റുമെന്ന് തോന്നുന്നില്ല .. അവര് വന്നാല്‍ എന്തെല്ലാം വ്യാഖാനങ്ങള്‍ ആവും ഉണ്ടാവുക .
ഞാന്‍ മുഹമ്മദിനെ കഴുത്തില്‍ പിടിച്ചു  ഭിത്തിയിലേക്ക് ചാരി .വയറില്‍ ഒരു ഇടിയും കൊടുത്തു .അതോടെ അയാള്‍ ശബ്ദം നിര്‍ത്തി .പുറത്തേയ്ക്ക് പോയി ബൈക്കെടുത്തു  ആ  ഇരുണ്ട വഴികളിലൂടെ തിരിച്ചു പോന്നു .ഒരു വിധം മെയിന്‍ റോഡില്‍ എത്തി .

പാലത്തില്‍ വെളിച്ചമില്ല ഇരുട്ടിലൂടെ കൂടുതല്‍ കട്ടപിടിച്ച ഒരു വഴി  ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍  താഴെ ഒഴുക്കിന്റെ തിളക്കം മാത്രം ഒരു വശത്തുനിന്നും ആരോ ചാടി വീണത്‌ പോലെ തോന്നി ..ഒരാള്‍ ബൈകിന്റെ ഹാന്‍ഡില്‍ തട്ടി താഴേയ്ക്ക് വീഴുന്നു .ചരിഞ്ഞു പോയെങ്കിലും വീഴാതെ വണ്ടി നിര്‍ത്തി .ആകെ ഇരുട്ട്  വീണയാള്‍ പതുക്കെ എഴുന്നേല്‍ക്കാന്‍ നോക്കുന്നുണ്ട് .അടുത്ത് ചെന്നു.അയാള്‍ കരഞ്ഞു തുടങ്ങി ..

"മരിക്കാനും സമ്മതിക്കില്ലേ ..?"

കായലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ തയ്യാറാവുകയായിരുന്നു അയാള്‍ ..മരിക്കാന്‍ പോയ ആള് എന്തിനാണാവോ ഈ ചെറിയ വേദന സഹിക്കാതെ ചൂടാവുന്നത് ..?
പിന്നെ അയാളെ മൊത്തത്തില്‍ ഒന്ന് പരിശോധിച്ച് വല്യ കേടൊന്നും ഇല്ല . ....

ഇനി മരിക്കാം കുഴപ്പമൊന്നും പറ്റിയിട്ടില്ല എന്ന് തമാശ പറഞ്ഞു ..പിന്നെ കുറച്ചു നേരം അയാളുടെ കയ്യില്‍ പിടിച്ചു താഴെ ഒഴുക്കിലേക്ക്‌ നോക്കി നിന്നു .

പിന്നെ അയാളോട് ബൈകിനു പിന്നില്‍ കയറാന്‍ പറഞ്ഞു .അയാള്‍ മറുത്തൊന്നും പറയാതെ ബൈകിനു പിന്നില്‍ കയറി .വീട് കുറേ ദൂരെയാണെന്നാണ് പറഞ്ഞത് .തിരിച്ചു പോവാന്‍ അയാളുടെ നാട്ടിലേക്കുള്ള  ബസ്സില്‍ കയറ്റി ഇരുത്തി .ബസ്‌പുറപ്പെടുന്നത് വരെ നോക്കി നിന്നു... അയാള്‍ വീട്ടിലെത്തിയിട്ടുണ്ടാവാം ..

അല്ലെങ്കില്‍ എന്തിനാണ് ഞാന്‍ ആ സമയത്ത് മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്തത് ...
 .

 .

Friday, January 7, 2011

മഴ ചാറിയ ഒരു ദിവസം

"ഇന്നലെ രാത്രി എപ്പോഴാണ് ഫ്ലാറ്റില്‍ വന്നത് ..? ഒരു ശാസനാ സ്വരം ആ ചോദ്യത്തില്‍ മുഴങ്ങി

ശ്രീധര്‍ സാറിനെ നെഞ്ച് വേദന വന്നു രാത്രി ഹോസ്പിറ്റലില്‍ കൊണ്ടു പോയി ..സീരിയസ് ആണെന്നാണ് പറഞ്ഞത് "

വൈകി മുറിവിട്ടിറങ്ങു കയും പാതിരാവു കഴിയുമ്പോള്‍ പാതി ബോധത്തില്‍ തിരിച്ചെത്തുകയും ചെയ്യുകയാണ് പതിവ് ,മറ്റു താമസ്സക്കാരെ കാണാറില്ല ഒരു ചിരിയില്‍ ഒതുങ്ങും പരിചയം അല്ലെങ്കില്‍ ഇങ്ങനെ ഒഴുകി അകലുന്ന യാത്രയില്‍ ആരാണ് പരിചയക്കാര്‍ ..? എന്നാലും അയല്‍ക്കാരിയുടെ ശബ്ധത്തില്‍ എവിടെയോ എന്തോ ഒന്ന് മനസ്സില്‍ തൊട്ടു .

"husband പോയിട്ടുണ്ട് ..അവര് നാട്ടില്‍ അടുത്ത വീട്ടുകാരാണ് ..ഒരേ വീട് പോലെ തന്നെ ....."

"ഏതു ഹോസ്പിറ്റലില്‍ ആണ് ..?"

മെഡിക്കല്‍ ട്രസ്റ്റില്‍ പിന്നെ മുളന്തുരുത്തി യിലേക്കും അറിയിച്ചിട്ടുണ്ട് ..

മുളന്തുരുത്തിയില്‍ ആണോ husband ഇന്റെ വീട് ..?

അതെ ..അവിടെ വീട്ടു പേര് പറഞ്ഞാല്‍ തന്നെ അറിയും ..

ഓഹോ എന്താ പേര് ..?husband ഇന്റെ .?

"ജോസ് .......".

"ജോസിന്റെ ..ഭാര്യയാണോ ..?"

ഓര്‍മയുടെ ഒരു വെളിച്ചം കാലങ്ങള്‍ക്കപ്പുറതെയ്ക്ക് വലിച്ചെറിഞ്ഞു .. ഈ ഒരു വര്‍ഷത്തിലൊരിക്കലും ഞാന്‍ ജോസിനെ കണ്ടില്ല ...

"ഹാ വന്നല്ലോ .."

ഇടനാഴിയുടെ വെളിച്ചത്തിലേയ്ക്കു തുറക്കുന്ന പഴുതില്‍ നിന്നും ഒരാള്‍ നടന്നു വന്നു ..ആ ചുരുണ്ട മുടി .കൊഴിഞ്ഞു തീര്‍ന്നിരിക്കുന്നു ..

"എങ്ങിനെയുണ്ട് .."

"ഇല്ല കുഴപ്പമൊന്നും ഇല്ലെന്നാണ് പറഞ്ഞത് .."അയാള്‍ മറുപടിയ്ക്കൊപ്പം മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി .ഒരു ചെറിയ ചിരി .. കണ്ണുകള്‍ വിടരുന്നതും ഒരു നനവ്‌ അതില്‍ പടന്നതും കണ്ടു

ഇടതൂര്‍ന്ന താടി രോമങ്ങള്‍ക്കിടയില്‍ നിന്നും അയാള്‍ ഇന്നലെകള്‍ മറച്ചുവച്ച രൂപം തിരിച്ചെടുത്തു ..

"നീ ....ഇപ്പൊ എവിടാ ..?"

"കുറേ നാളായി ഇവിടെ നിന്‍റെ വാതിലിനു മുന്നില്‍ "

"ഇത്ര അടുതായിട്ടും തമ്മില്‍ കാണാതെ ..?"

പല പഴയ കൂട്ടുകാരെയും കണ്ടെന്നും അവരോടു എന്നെ കുറിച്ച് തിരക്കിയെന്നും അവന്‍ പറഞ്ഞു

"പിന്നെ നമ്മുടെ അനില്‍ വന്നിട്ടുണ്ട് ..എന്നെ വിളിച്ചിരുന്നു ..അമ്മയ്ക്ക് തീരെ വയ്യ "

"അവെനെയോന്നു വിളിക്കാം .."

ഫോണ്‍ കാള്‍ ..അതൊരു കാലങ്ങള്‍ക്കപുറത്ത് നിന്നും കടമെടുത്ത രാത്രിയിലേക്ക് ..

ഈ കടന്നു പോയ വര്‍ഷങ്ങള്‍ ഓര്‍മകളില്‍ നിന്നും മറഞ്ഞു പോയ രാത്രി ..

സംസാരത്തിനിടയില്‍ എപ്പോഴോ അനില്‍ പറഞ്ഞു "വിദേശത്തുള്ള എല്ലാവരും വന്നിട്ടുണ്ട് അനിതയും .............."

"അനിത ഇപ്പോള്‍ ......" പിന്നെ കേട്ടതെല്ലാം ശബ്ദങ്ങള്‍ മാത്രമായിരുന്നു ..ഞാന്‍ ഒറ്റയ്ക്കായി ..

എല്ലാവരും എപ്പോഴോ പിരിഞ്ഞു പിറ്റേന്ന് ഫോണ്‍ ബെല്‍ കേട്ട് ഉണരുമ്പോള്‍ മറുതലയ്ക്കല്‍ അനിതയാവും എന്ന് വിചാരിച്ചില്ല തുടക്കത്തിലേ നിശര്ബ്ദതയില്‍ നിന്നും മഴമരങ്ങള്‍ക്ക് താഴെ ചേര്‍ന്നു നടന്ന ആ യൌവനകാലത്ത്തിലേക്ക് ...

"നീ ഇപ്പോഴും പഴയത് പോലെ തന്നെ ..കാണാന്‍ ഇപ്പോഴും പഴയത് പോലെ തന്നെയാണോ ..?"

"നീ തന്നെ വന്നു കണ്ടു ..തിരിച്ചറിയാന്‍ പറ്റുമോയെന്ന് നോക്ക് ഞാന്‍ സണ്‍‌ഡേ പോവും അതിനു മുന്‍പ് നിന്നെ കാണണം .."

"വീണ്ടും വിളിക്കാം .. ....."സംസാരം അവസാനിച്ചു ..

ഇനിയും അവള്‍ വിളിക്കും ..കാണും സംസാരിക്കും ..പുതിയ വിശേഷങ്ങളും കാഴ്ചകളും ..
പിന്നെ ഓര്‍മകളില്‍ മാറിയ അവളുടെ മുഖം ഓര്‍മയില്‍ വരും ..വേണ്ട ..
ഓര്‍മകളില്‍ പാതി മാഞ്ഞു പോയ സന്ധ്യയില്‍ ചാഞ്ഞു പെയ്ത നനുത്ത മഴയില്‍ ഹൃദയത്തിലേക്ക് ഒഴുകി ഉറഞ്ഞ ആ രൂപം അത് മാത്രം മതി ....മൊബൈല്‍ ഫോണ്‍ ഓഫ്‌ ചെയ്തു ..പുറത്തേയ്ക്ക് ഇറങ്ങി നടന്നു ..മഴയ്ക്കും വെയിലിനുമിടയില്‍ ഉറഞ്ഞു പോയ ഒരു പകല്‍ ...

തിമിര്‍ത്തു പെയ്യാന്‍ ഒരുങ്ങിയ കാര്‍മേഘങ്ങളുടെ നിഴല്‍ വീണ ഓടയില്‍ ആരോ ഒഴുക്കിയ കളിവള്ളം തടഞ്ഞു കിടന്ന പടര്‍പ്പുകളില്‍ തട്ടിയും കറങ്ങിയും ഒരു വശം ചെരിഞ്ഞു ഒഴുകിപോയി


പ്രണയകഥ -1


പ്രണയകഥ -2

Thursday, January 6, 2011

ഒരു പ്രണയ കഥ


"and the trouble with the illusions is that you dont realise, you have them till they are shattered"
* * * * *

അവള്‍ ആദ്യം ഇറങ്ങി ..
പരസ്പരം നോക്കാതെ, കണ്ണുകള്‍ ഇടയാതെ ,വിദൂരതയിലേക്ക് മിഴികള്‍ നട്ട് ആ യാത്ര അവസാനിച്ചപ്പോള്‍ പിന്നില്‍ ഉപേക്ഷിച്ചത് എന്താണെന്നു ..ഒരിക്കല്‍ കൂടെ ഓര്‍ക്കാതിരിക്കാന്‍ ശ്രമിച്ചു ...
ആള്‍ കൂട്ടത്തിലേക്ക് ,തിരിഞ്ഞു നോക്കാതിരിക്കാന്‍ ബദ്ധപെട്ടു പലപ്രാവശ്ശ്യം സാരി തലപ്പ് അബോധപൂര്‍വം വലിച്ചിട്ടു ,അവള്‍ അലിഞ്ഞു പോയി ...

* * * * *
വിഷാദവും ലഹരിയും സ്നേഹവും ചേര്‍ന്നൊരു ഉത്സവകാലമായിരുന്നു അത്, കാമ്പസ് കൂട്ടായ്മകളുടെ വസന്തം ..താനേ ഒഴുകി അടുത്ത ഒരേ മനസ്സുകള്‍ പരസ്പരം പിരിയാത്തവരായി കാലങ്ങള്‍ക്ക് ശേഷവും മനസ്സിന്റെ തൊട്ടടുത്ത് ഉണ്ട് ആ ഓര്‍മ്മകളുടെ ആദ്യ ചിത്രങ്ങളില്‍ ഏത് പ്രക്ഷുബ്ധത യിലും ചുരുണ്ട മുടി പിന്നിലേക്കു അലസ്സം തഴുകിയോതുക്കി പാതി ചിരിയോടെ നില്ക്കുന്ന അവനെ കാണാം അകാരണമായ അസ്വസ്ഥകളും ലഹരിയുടെ പുതിയ വെളിച്ചം വീണ വിജനമായ വഴിത്താരകള്‍ കാണാം ..കാണാതെ പോയ അര്‍ത്ഥതലങ്ങള്‍ തേടി പുലര്‍ന്ന രാവുകള്‍ .....

..
രാത്രി വൈകി അവസാനിക്കുന്ന കോളേജ് ദിനങളില്‍.. ആഘോഷങ്ങള്ക്കൊടുവില്‍്.. അവസാനത്തെ ബസ്സില്‍ അവനെ യാത്രയാക്കി മടങ്ങുമ്പോഴും ..മരച്ചുവട്ടില്‍ ആള്‍കൂട്ടം ബാക്കി കാണും ..പോകുന്ന വഴിക്കുള്ള ജോഷിയും രതീഷും കൂടെ ചേര്ന്നു വീട്ടിലേക്ക് നടക്കുമ്പോള്‍ നഗരം വിജനമായിട്ടുണ്ടാവും ...


അറിയാത്ത ഏതോ വഴികളാണ് പലരുമായും നമ്മെ ബന്ധിപ്പിക്കുന്നത് .. ആ ദിവസ്സങ്ങള്‍ ആഘോഷിക്കുകയായിരുന്നു .. അവന്റെ വീട്ടിലും നാട്ടിലും വിശേഷങ്ങളില്‍ പങ്കുകാരനായി ആ തറവാടും അതിനോട് ചേര്‍ന്ന ബന്ധു വീടുകളും , കളികളും തര്‍ക്കവും ഉത്സവങ്ങളും പൊട്ടി ചിരികളും

അത് സാന്ത്വനത്തിന്റെ ,സ്നേഹത്തിന്റെ ,അംഗീകാരതിന്റെ ഒരു പച്ച പടര്പ്പായിരുന്നു..
രാത്രികള്‍ നീണ്ട വാഗ്വാധങ്ങളില് ,വിനോദങ്ങളില്‍, ആഘോഷങ്ങളില്‍ അവള്‍ നിറ സാന്നിധ്യമായി ...
അനിത ..അനിലിന്റെ മൂത്ത സഹോദരിയായിരുന്നു ..

രണ്ടാം റൗണ്ടില്‍ റമ്മി നിരത്തിയും അന്തരീക്ഷത്തില് നിന്നും ഭസ്മം എടുത്തും ..എന്നെ
അമ്പരപ്പിച്ച് ....
അവളുടെ ചുളുങ്ങി അശ്രദ്ധമായ വസ്ത്ര രീതിയില്‍,
ജീവിതത്തോടുള്ള നിസംഗതയില്‍ ....ലാഘവത്തിന്റെ സൌന്ദര്യമായി
അനിത മനസ്സില്‍ ഒരു ഒരു പ്രതിഭാസ്സമായി ..

""കൈകൊണ്ടു ച്ചുളുക്കിയാണോ ഇതു ധരിക്കുന്നത് " നിറഞ്ഞ ചിരി ചോദ്യത്തിനു മറുപടിയായി ..,
ഏത് വസ്ത്രത്തിലും അവള്‍ അതി സുന്ദരിയായിരുന്നു..,


അനിത അടുത്ത വര്‍ഷം വീണ്ടും കോളേജില്‍ ചേര്‍ന്ന് പി ജി പഠനം തുടങ്ങി .
പലപ്പോഴും കാന്റീനിലും തീയറ്ററിലും പാര്‍കിലും ബുക്ക് സ്ടോളിലും ഒരുമിച്ചു ഏതോ സംകല്പ ലോകം തിരഞ്ഞു ..
..


ചോര വീണു കാമ്പസും നഗരവും സ്തംഭിച്ച ദിവസ്സങ്ങള്‍ക്ക് ശേഷം ഒരു ദിവസ്സം .വിരിഞ്ഞു വളര്‍ന്ന തണല്‍ മരങ്ങള്‍ താഴെയും നീണ്ട ഇടനാഴികളിലും ഓരോ സംഘവും രഹസ്യമായി പരസ്പരം എന്തൊക്കെയോ പറഞ്ഞു ..മുന്നിലെ വഴിയില്‍ പോലീസ് കാവലായി ..
പാതി അടച്ചിട്ട ഗേറ്റ് കടന്നു നേര്‍ക്ക്‌ നടന്നു വരുമ്പോള്‍ എന്തോ അത്യാവശ്യം പറയാനുണ്ടെന്ന് മനസ്സു പറഞ്ഞു

"അനിലിനെന്തെകിലും ?"

"ഇല്ല അവന് കുഴപ്പമൊന്നുമില്ല ..പക്ഷെ ആകെ ഒരു വീര്പ്പുമുട്ടല്‍് വീട്ടില്‍ "
"ആരോടെന്കിലും സംസാരിചില്ലെന്കില്‍ ഭ്രാന്ത് പിടിക്കുമെന്ന് തോന്നി ..നിന്നെ തേടിയാണ് വന്നത് "

ഒരേ വഴികളില്‍ പലവട്ടം ചുറ്റി പാര്‍ക്കിലെ നടപ്പാതകളില്‍ ..പലവട്ടം ..കാഫ്കയും ബാലചന്ദ്രന്‍ ചുള്ളിക്കാടും ഛെ ഗുവേരയെയും റിച്ചാര്‍ഡ്‌ ബാക്കും ബീട്ടില്സും കൃഷ്ണമൂര്‍ത്തിയും പ്രതീഷ് നന്ദി യും കടന്നു പോയി ..
ഒടുവില്‍ ഒരു വിയോജനതിന്റെ പാതയില്‍ വാശിയില്‍് ചുവന്ന മുഖത്തോടെ..

"നീയും , ഒരിക്കലും ഈ slavery യില്‍ നിന്നും രക്ഷപെട്ടിട്ടില്ല ..Sisters and Brothers of America,
It fills my heart with joy unspeakable to rise in response to the warm and cordial welcome which you have given us. I thank you in the name of the most ancient order ...."
ചിക്കാഗോ അഡ്രസ്സ് മുഴുകാന്‍ ഒരു ശ്വാസ്സത്തിലാണോ പ്രയോഗിച്ച് ഒടുങ്ങിയത് .. ചരിഞ്ഞു വീണ വെയില് കൂടുതല്‍ ചുവപ്പിച്ച
ആ മുഖ ഭാവം കണ്ടു എനിക്ക് ചിരിയാണ് വന്നത്

"നീ എന്താ ചിരിച്ചത് .. "

കയ്യിലുള്ള പുസ്‌തകം എടുത്ത് അടിക്കാന്‍ ഓങ്ങി ...

ഞാന്‍ ഓടി മാറി ..

"ഇപ്പോ വീര്‍പുമുട്ടല്‍ മാറി കാണുമല്ലോ ? "

അതിന് നിന്റെ കൂടെ നടന്ന എന്നെ വേണം പറയാന്‍ ..

"ഞാന്‍ പോകുവാ ..."

നടന്നു നീങ്ങുമ്പോള്‍ എന്തോ വിഷമം തോന്നി ..
വരണ്ട ശിഖരങ്ങളില്‍ വെളുത്ത ചെമ്പകങ്ങള്‍ വിരിഞ്ഞു തുടങ്ങുന്നു ..അസ്തമയത്തിന്റെ ചുവപ്പ് ഒരു നനുത്ത ശോണിമ ആ പൂവുകളില്‍ പകര്‍ന്നു...

"ദേഷ്യപെടുതേണ്ടായിരുന്നു... "

അസ്തമയം നോക്കി ഒറ്റയ്ക്കിരുന്നു ..പിന്നെ പതിവു മരച്ചുവടുകളിലെക്കും എന്ത് കൊണ്ടോ അവരു പറയുന്നതൊന്നും ശ്രദ്ധിക്കാന്‍് കഴിഞ്ഞില്ല

രാത്രി ... പതിവു തെറ്റാതെ നടന്നു നീങ്ങുമ്പോള്‍ ലഹരിയുടെ നിലാവില്‍ ചെമ്പകചോട്ടിലെ കല്ലില്‍ കാല്‍ ഉയര്തി വച്ചു ഗിറ്റാറില്‍ മീട്ടി ഫ്രെഡി
പാടുന്നുണ്ടായിരുന്നു

Is there anybody goin to listen to my story,
all about the girl who came to stay?
She's the kind of girl you want so much it makes you sorry.
Still, you don't regret a single day.
Ah, girl!
Girl! girl!

പെയ്തിറങ്ങുന്ന മഴതുള്ളികല്‍ക്കിടയിലൂടെ എത്ര ദൂരം നമുക്കൊരുമിച്ചു നടക്കാം ..
ഓരോ മഴനൂലിന്റെ രണ്ടറ്റങ്ങളില്‍ നിന്നും എങ്ങിനെ ഒരു സ്നേഹ സന്ദേശം കൈമാറാം ..

നിറഞ്ഞു പെയ്ത മഴ യുടെ കറുപാര്‍്ന്ന പച്ചയില്‍ ആര്‍ദ്രമായ ഏതോ ഗാനം നാം മാത്രം കേട്ടു....
ഏതോ മഴയില്‍ പരസ്പരം തണലായി ..

വര്‍ണം വിതറിയ വസന്തദിനങ്ങളില്‍ നീ മനസ്സില്‍ ഒരു പൂക്കളമായി ..

വേര്‍പിരിയലിന്റെ വേനലില്‍ പൂത്തുലഞ്ഞ വാകമാരങ്ങള്ക്ക് താഴെ നെടുവീര്‍പുകളുടെ ചൂടു കാറ്റു...
അപ്പോഴും നമ്മുടെ ലോകത്ത് ..French Lieutenant's Woman ..ചിരിച്ചു...
നാം പ്രണയത്തിന്റെ ചാപല്യങ്ങള്‍ക്ക് അപ്പുറം എന്ന് ആര്‍ക്കോ വേണ്ടി നടിച്ചു ....


തര്‍ക്കിച്ചും തമ്മിലടിച്ചും ഒടുവില്‍ എവിടൊയോ ഒരു സാമ്യം കണ്ടെത്തിയും ..കാലം ഒരു പാടു കടന്നു പോയി ..

നാം മാത്രം മാറ്റമില്ലാതതവരെ പോലെ ഏതോ അദ്രൃശ്യമായ ലോകത്ത് ചുറ്റി നടന്നു ..

എന്നും ജോലികഴിഞ്ഞെതുന്ന നിന്നെ കാത്തു നിനക്കായി പുതിയ വാര്‍ത്തകള്‍ കരുതി ..
ഒരു കറക്കം, ഇന്ത്യന്‍ കോഫി ഹൌസില്‍ കാപ്പി , പുതിയ ബുക്കുകള്‍ കണ്ടെത്തല്‍ ,ചര്‍ച്ച, തര്‍ക്കം ... സ്റ്റുഡിയോവിലെ ഒരു സ്ഥിരം സന്ദര്‍ശകയാവുംബോഴും എന്നും പറയാന്‍ ഒരായുസ്സിന്റെ വിഷയങ്ങള്‍ ബാക്കിയുണ്ടായിരുന്നു ..

കനം നിറഞ്ഞ അന്തരീക്ഷം വല്ലാത്ത നിശ്ശബ്ദത ചൂഴ്ന്ന ഒരു ദിവസ്സമാണ്‌ പരസ്പരം എന്തോ പറയാന്‍ മറന്നെന്നു തോന്നി .
നിശബ്ദതയെ അവള്‍ തന്നെയാണ് മുറിച്ചത്

"നീ ആ പറഞ്ഞിരുന്ന ബുക്ക് തന്നില്ല ...റിച്ചാര്‍ഡ്‌ ബാക്ക് "

"ഓ ഞാനത് കൊണ്ടു വന്നിട്ടുണ്ട് .."

വളരെ കാലമായി ചോദിച്ചിരുന്ന റിച്ചാര്‍ഡ്‌ ബാക്കിന്റെ illusions.. the adventures of reluctuant Messiah..
കണ്ണുകളിലെ തിളക്കം ..ഏതോ അറിയാത്ത നൊമ്പരങ്ങള്‍ വിടര്‍ത്തി ..
അവള്‍ നിശബ്ദം പടികളിറങ്ങി നടന്നു


വീട്ടില്‍ അനിയത്തിയുടെ കല്യാണ തിരക്ക് ..കുറച്ചു ദിവസ്സങ്ങള്‍ പരസ്പരം കണ്ടില്ല .
വിവാഹ തലേന്ന് ..മനോഹരമായ വസ്ത്രം ധരിച്ചു അതീവ സുന്ദരിയായി എന്നെ ഞെട്ടിച്ചു കൊണ്ടു അവള്‍ കടന്നു വന്നു . കയ്യില്‍ തിരിച്ചു തരാന്‍ messiah's handbook ,

"you are so fascinating .."

"പോടാ "

ബുക്ക് ഷെല്‍ഫില്‍ വച്ചു ഞാന്‍ തിരക്ക് കളിലേക്ക് മടങ്ങി ..
അവള്‍ വിവാഹ വീടിലെ മുഖ്യ ആകര്‍ഷണവും അലങ്കാരവുമായി അവിടെ ഉത്സാഹപൂര്‍വ്വം ഒഴുകി നടന്നു

കുറച്ചു ദിവസ്സങ്ങള്‍ തമ്മില്‍ കാണാതെ കടന്നു പോയി ..
മടക്കി തന്ന ബുക്ക് മറിച്ചു നോക്കുമ്പോഴാണ് പൊതിഞ്ഞിരുന്ന ആദ്യ പേജിന്റെ ഒരു വശത്തായി വൃത്തിയുള്ള അക്ഷരങ്ങള്‍

"and the trouble with the illusions is that you dont realise, you have them till they are shattered"

മനസ്സില്‍ അര്‍ഥം അറിയാതെ പോകുന്ന വികാരങ്ങളുടെ നിറങ്ങള്‍ ഒന്നൊന്നായി കടന്നു പോയി ..

ഏത് നിറമാണ് പ്രണയത്തിന്റെത്..?


വീണ്ടും പതിവുപോലെ അവളെത്തി പതിവു ദിനങള്‍ ഒരു കണ്ണില്‍ പ്രണയം എന്റെ മാത്രം തോന്നലാണോ ?.. തികച്ചും അപരിചിതമായ പരിഭ്രാന്തിയുടെ പരിവേഷമാണ് ഓരോ ആ ദിനങ്ങള്‍ തന്നത് ..പലപ്പോഴും തുറന്നു പറയാന്‍ കാത്തു വച്ചിരുന്ന വാക്കുകള്‍ ഇടറി തൊണ്ടയില്‍ കുരുങ്ങി ...

"നമുക്കു എക്സിബിഷന്‍ ഗ്രൗണ്ടില്‍ ചുറ്റാം ..പുസ്തക മേളയില്‍ പുഴുക്കളാകാം..നീ ആണ്‍ പുഴു ..ഞാന്‍ പെണ് പുഴു"


തിരക്ക് ..നിറമുള്ള വെളിച്ചം വിതറി കറങ്ങുന്ന ജയന്റ് വീലില്‍ നിന്നും ആര്പുവിളി..പുസ്തക സ്ടാളിലും നല്ല തിരക്ക് ..

പുതിയ പുസ്തകതാളുകളുടെ തിളക്കത്തില്‍ കണ്‍ നിറഞ്ഞു

അവള്‍ വിളിച്ചു " നിന്നോട് പറയാന്‍ മറന്നു ... ഇന്നു ഓഫീസില്‍ പ്രതീഷ് നന്ദി യുടെ LOVE കൊണ്ടു വന്നു..... ഞാന്‍ വാങ്ങിച്ചു ".

"ഓഹോ എനിക്ക് എപ്പോഴാ തരിക LOVE"

മുകളിലേക്ക് കറങ്ങി അകന്ന ജയന്റ് വീല്‍ എന്തുകൊണ്ടോ ശ്രദ്ധ ക്ഷണിച്ചു ..

പിന്നില്‍ നിശ്ശബ്ദത ..

തിരിഞ്ഞു നോക്കുമ്പോള്‍ ഇതു വരെ കാണാത്ത ഒരു മുഖ ഭാവം ..നിറഞ്ഞു തുളുമ്പിയ കണ്ണുകള്‍

"ഞാന്‍ .... അത് എന്നേ തന്നു കഴിഞ്ഞു "

ചുറ്റും നിറഞ്ഞ ആരവം ഒരു നിമിഷം നിശബ്ദമായി ..
ആ കണ്ണുകള്‍ക്ക് നേരെ നടന്നടുക്കുമ്പോള്‍ ...ഈ ലോകം നമ്മുടേത് മാത്രമായി ചുരുങ്ങി

രാത്രികള്‍ നിശബ്ദമായി വിരിയിക്കുന്ന പൂവുകളുടെ ഗന്ധം ..പകലിന്റെ നിറങ്ങള്‍ ചാര്‍ത്തിയ അപരിചിത ഭാവങ്ങള്‍ ..പുതിയ ബോധമായിരുന്നു ഓരോ ദിവസ്സവും നിന്‍റെ ഓരോ ഭാവങ്ങള്‍ ..

ഇനി ..

പ്രണയം പരിഭ്രാന്തിയുടെ വേഷപകര്‍ച്ചയായി ...

പക്ഷെ ....
എല്ലാ ഉത്സവങ്ങളും അവസ്സാനിക്കുമല്ലോ .. എല്ലാ കൂടിചെരലും പിരിയുവാനുളളതാണല്ലോ ..

***

നമ്മള്‍ വിവേകികളാണെന്നു അവര്‍ പറയുന്നു .. അത് കൊണ്ടു നാം വിവേകികളാകണം......
പിന്നെ നാമറിയാത്ത യഥാര്ത്യങ്ങളുണ്ട് നമുക്കിടയിലെന്നു നാം അറിയണം ..

കാരണങ്ങള്‍ ഒരു പാടു കണ്ടെത്താം ...നമുക്കെന്താവണം ......

ഇങ്ങിനെ.......ഇങ്ങിനെ.......

കടലിന്‍റെ കാണാ ദൂരങ്ങളില്‍ കണ്ണയച്ചു ചേര്ന്നു നില്‍ക്കുമ്പോള്‍ വിദൂര ചക്രവാളങ്ങളില്‍ നിന്നും ഒഴുകിഅടുത്ത നനുത്ത മഴക്കാറ്റ് അവളുടെ കുംകുമ പൊട്ടു മായിച്ചൊഴുക്കി...വിതുമ്പുന്ന ചുണ്ടുകള്‍ ക്ക് മേല്‍ ഒരു ഒരു ചുവന്ന രാശി.. ..
കടല്‍ക്കരയില്‍ നിന്നും ആള്‍കൂട്ടം ധൃതിയില്‍ ഒഴിഞ്ഞു തുടങ്ങുന്നു ....മഴ ..കടലിന്‍റെ അതിര്‍ത്തികള്‍ ഓരോന്നായി കടന്നു തീരങ്ങളില്‍ ഭ്രാന്തമായ താളത്തില്‍ ഉതിര്‍ന്നു വീണു ..

നെഞ്ചില്‍ പെയ്തൊഴിയാന്‍ ഒരു കാര്‍മേഘം വിങ്ങി...

അറിയില്ല..അറിയില്ല..

രണ്ടു വഴികളുണ്ട് ..നാം മുന്നോട്ടു പോകുന്നു...മറ്റുള്ളവരില്‍ നിന്നും അകന്നു..

രണ്ടു... നമ്മള്‍ പിന്നോട്ട് പോകുന്നു ..മറ്റുള്ളവരോടൊപ്പം ,
നമ്മളില്‍ നിന്നും അകന്നു..
പിന്നോട്ട്.....
മോഹിപ്പിച്ചു നിറഞ്ഞു പൂത്ത വാകമരങ്ങള്‍്ക്കും ...
നീണ്ട ഇടനാഴിയില്‍ ചാഞ്ഞു വീണു നിഴല്‍ വീഴ്ത്തിയ ചുവന്ന സന്ധ്യകള്‍ക്കും
ജാലകങ്ങള്‍ക്കപ്പുറം പെയ്തോഴിഞ്ഞ തുലാമഴയ്കും അപ്പുറത്തേക്ക് ..
നാം കണ്ടു മുട്ടിയ ആ ദിനത്തിനുമപ്പുറതേത്ക്ക് ....

മനസ്സില്‍ നിറഞ്ഞ വിങ്ങല്‍ കണ്ണുകളില്‍ ഇരുട്ട് വീഴ്ത്തി പെയ്തു ...

ഞാന്‍ ... ഞാന്‍ നിന്നെയൊന്നു കെട്ടിപിടിച്ചു കരയട്ടെ .....

മഴയില്‍ ചുവന്നലിഞ്ഞ സന്ധ്യ..ദൂരെ തുറമുഖം വിട്ടകന്ന ഒരു കപ്പല്‍ ....

സമയം വല്ലാതെ വൈകിയിരിക്കുന്നു ...നമുക്കു നടന്നു തുടങ്ങാം .....

********************************
കാലം മാറിയിരിക്കുന്നു ..എല്ലാം ..മാറിയിരിക്കുന്നു ..ഇന്നലെ
ഷെല്‍ഫില്‍ തേടിയ പുസ്തകത്തിന് തൊട്ടു ചേര്‍ന്ന് ആ പഴയ കവേറോട് കൂടി തന്നെ ആ പുസ്തകം ...സാവധാനം തുറന്നു ആദ്യ പുറത്തിലേക്ക് മടക്കിയ താളില്‍ ആ അക്ഷരങള്‍ മായാതെ കിടന്നു..

ആ പഴയ താള് മിടിക്കുന്നുണ്ടയിരുന്നോ ..? ആ വാക്കുകള്‍ ,അക്ഷരങ്ങള്‍ ....

ഇന്നലെകള്‍ പുറം താളിലെ നീല തൂവല്‍ പോലെ ...ഹൃദയത്തിലൂടെ ....കാലത്തിലൂടെ മന്ദം... മന്ദം ...

Wednesday, January 5, 2011

ചകിരിനാര് കൊണ്ട് നെയ്ത ഒരു കുരിശ്


പ്രണയകഥ - ചകിരിനാര് കൊണ്ട് നെയ്ത ഒരു കുരിശ്
*********************************************************

നിറഞ്ഞ കണ്ണുകള്‍ കാണാതിരിക്കുവാന്‍ മുഖം തിരിക്കുമ്പോള്‍ അറിയാതെ വിതുമ്പിയ ചുണ്ടിനു മുകളിലെ മറുക് ചേര്‍ത്ത് കടിച്ചൊതുക്കിയത് എന്തായിരുന്നു ..?
അറിയാതെ പോയത് മറ്റൊരു ഹൃദയമായിരുന്നു... ******************************************************

കാണാന്‍ എന്നും മോഹിച്ച സ്ഥലങ്ങളില്‍ നില്‍ക്കുമ്പോഴും എത്രയും വേഗം തിരിചെത്തുവാനായിരുന്നു തിടുക്കം ..കൊയ്ത്തു കഴിഞ്ഞ പാടത്ത് കത്തികയറുന്ന പൂരമേളം ,ഉറക്കം മറക്കുന്ന ആള്‍കൂട്ടം . ദീപങ്ങളുടെ രാത്രി ,ആരവങ്ങളുടെ ഉല്‍സവം , .............അതോ ...നിന്റെ കണ്ണുകളില്‍ വിരിയുന്ന ദീപ കാഴ്ചകള്‍ ,ആ സാന്നിധ്യം പകരുന്ന ഉന്മാദം ......... എന്നും ചുറ്റി പറന്ന മനസ്സിനെ തിരിച്ചു വിളിക്കാന്‍ ആ ഒരു ക്ഷണം ......കൊട്ടെക്കാവ് പൂരം


ഉച്ചവെയില്‍ ജന്നലിനപ്പുറം വരണ്ടുപോയ വേനല്‍പകലിനെ കാഴ്ച്ചയില്‍ നിന്നും മറച്ചു ...പൂത്തു നിന്ന കണികൊന്നകളും വാകകളും വെയില്‍ നീട്ടിയ തീകാഴ്ചയില്‍ മറഞ്ഞു പോയി . കര്ട്ടന്‍് ഇളക്കി സുഖകരമായ ഒരു കാറ്റ് എവിടെയോ നിന്ന് ചുറ്റി അടുത്തു. ദൂരെ ഒരു ഉത്സവമേളത്തിന്റെ ധ്വനി കേട്ടതായി തോന്നി .. ഹൃദയം വിളിച്ചുനര്തുന്നുണ്ടായിരുന്നു ......പോകാം ..നടക്കാം ..... ഉല്‍സവ രാത്രി വിളിക്കുന്നു ..നിന്റെ കണ്ണുകളും

ശൂന്യമായ വഴികളിലൂടെ നടന്നു... ഒരു ഭാഗത്ത് വേനലിന്റെ തീക്ഷ്ണതയില്‍ കണ്ചിമ്മിക്കുന്ന വെള്ളിവെളിച്ചം ചിതറി കായല്‍ .....കാഴ്ചകള്‍ ഇരുണ്ടു മാറി ..ഉച്ചമയക്കത്തിന്റെ ആലസ്യം തീരങ്ങള്‍ക്ക് ,നഗര വീതികള്‍ക്കും ...യാത്രക്കാര്‍ നന്നേ കുറഞ്ഞ ബസ്സില്‍ മനസ്സില്‍ ഉയരുന്ന , ഇനിയും തുറന്നു പറയാത്ത പ്രണയത്തിന്റെ ഉല്‍സവമേളവുമായി കടന്നിരുന്നു .

ബസ് സ്റ്റോപ്പില്‍ അനില്‍ കാത്തു നില്കാറുള്ളതായിരുന്നു പതിവ് അവനെ അവിടെയെങ്ങും കണ്ടില്ല ..ഉത്സവങ്ങളുടെ ക്യാമറകാഴ്ചകള്‍ക്ക് നിറച്ചാര്‍ത്ത് ഏറും ..പക്ഷെ ചിത്രങ്ങളുടെ ഫ്രെയിമിനപ്പുറം വളരുന്ന ഉല്‍സവത്തിന്റെ വികാരം അത് അനുഭവിച്ചേ അറിയാനാകൂ . ഒരു ഗ്രാമം മുഴുവന്‍ കാത്തിരിക്കുന്ന രാത്രി പൂരം .. മണിക്കൂറുകള്‍ നീളുന്ന മേളത്തിന്റെ ആസുര താളം ..സന്ധ്യ മയങ്ങുന്ന ഗ്രാമവഴികളില്‍ ഉത്സവതിമിര്‍പ്പ് കാണാം ..ആകെ തിരക്ക് പിടിച്ച വഴികള്‍ ,,എവിടെനിന്നോ മുഴങ്ങി കേള്‍ക്കുന്ന മേളധ്വനി... വിശേഷങ്ങള്‍ വര്‍ണിച്ചു നടന്നു പോകുന്ന ഒരു വലിയ ഒരു കുടുംബസംഘത്തിന്‍റെ പിന്നാലെ ആ വീട്ടിലേക്കു നടന്നടുക്കുന്തോറും മുന്‍പെങ്ങോ കണ്ടു മറന്ന അപരിചിതത്വം മനസ്സില്‍ വളര്‍ന്നു അവളെ നേരില്‍ കണ്ടിട്ട് ദിവസ്സങ്ങളെ ആയിട്ടുള്ളൂ .. എങ്കിലും .....മനസ്സില്‍ വളര്‍ന്ന പ്രണയഭാവം ,നേരില്‍ കാണുംവരെ ..സങ്കല്‍പത്തിന്റെയും യാഥാര്‍ത്ഥ്യത്തിന്റെയും ഇടയില്‍ പുതിയ രൂപങ്ങള്‍ തീര്‍ക്കുന്നു ..


ഗേറ്റ് കടന്നു ചെല്ലുമ്പോള്‍ ഒരു കസേരയിലേക്ക് കാല് ഉയര്‍ത്തി വച്ച് അവനിരിപ്പുണ്ടായിരുന്നു .. കണ്ണുകള്‍ പരതിയത് മറ്റാരെയോ ആയിരുന്നു .


" നീയെന്താ വൈകിയത് ? നിന്നെ രാവിലെ മുതലേ കാത്തിരുപ്പാണ് അനിതേച്ചി.. .. ഞാന്‍ ഒന്ന് വീണു ..കാലിനു ചെറിയ ഒരു ..."

പ്ലാസ്ടറിട്ട കാലില്‍ നിന്നും അവന്റെ കണ്ണിലേക്കു നീണ്ട നോട്ടത്തിനു ഒരു കുസൃതി കണ്ണ് ചിമ്മല്‍ ..
"ഓ ഉത്സവാഘോഷം..! ...എന്നായിരുന്നു അഭ്യാസം "
"ഇന്നലെ രാത്രി ."..മറുപടി കടന്നു വന്നത് അല്പം നീരസതിലായിരുന്നു ...അനിത ..


പരസ്പരം കാണാതെ പോയ കുറച്ചു ദിവസ്സങ്ങളുടെ പരിഭവം. ..? നീ അറിയുന്നുവോ .. ഈ സൌഹൃതതിനും അപ്പുറം നീയെന്നെ പിന്തുടരുന്നു എന്ന് ... രാത്രികളിലും സ്വപ്നങളിലും ഏകാന്തതകളിലും ...ഓരോ ശ്വാസത്തിലും ...നിന്നോട് മാത്രം പറയാന്‍ ...നിന്റെ കണ്ണുകള്‍ അറിയുന്നുവോ ...ഓരോ നോക്കിലും ഹൃദയത്തില്‍ വിടരുന്ന പ്രണയപുഷ്പങ്ങള്‍ .


സംസാരം തുടരുംതോറും ഔപചാരികതയുടെ മഞ്ഞു ഉരുകുകയും കണ്ണുകളുടെ ഭാഷയ്ക്ക് മായികമായ വരം തിരിച്ചു കിട്ടുകയും ചെയ്തു ...ഏതോ നേരമ്പോക്കില്‍ വീണ്ടും പൊട്ടിച്ചിരിക്കുമ്പോള്‍ മനസ്സിന് മേല്‍ വീണിരുന്ന അശാന്തിയുടെ നിഴല്‍ മാറി പോയതായും മനസ്സ് പ്രസ്സന്നമായതായും തിരിച്ചറിഞ്ഞു.അവളുടെ കണ്ണുകളില്‍ തിളക്കം മടങ്ങി വരുന്നു .. കുംഭ ചൂടില്‍ വരണ്ട പാടങ്ങള്ക്ക് മുകളിലൂടെ തണുത്ത ഒരു കാറ്റ് തേടിയെത്തി ...അവളുടെ മുടിയിഴകളെ പറപ്പിച്ച് മനസ്സില്‍ കുളിര്‍മഴ പെയ്യിച്ചു .. "ഓ മഴ വരുന്നു "... അവള്‍ ഒന്ന് തിരിഞ്ഞു നോക്കി പിന്‍ഭാഗത്തേക്ക് തിടുക്കത്തില്‍ നടന്നു പോയി .. ...
മരങളെ ആകെ ഇളക്കിയ പൊടിപാറിയ കാറ്റിനൊപ്പം ഒരു വലിയ തുള്ളികളായി തെറിച്ചു വീണ മഴ കുളിര് ബാക്കിയാക്കി പെട്ടെന്ന് കടന്നു പോയി .. യാത്രയുടെ വിശേഷങ്ങള്‍ .. നേരമ്പോക്കുകള്‍ .പുതുതായി കടന്നു വന്ന സുഹൃത്തുക്കളോടൊപ്പം പങ്കിട്ടു രാത്രി വൈകും വരെ സംസാരം നീണ്ടു ...
പരിഭവതിനുമപ്പുറം ആ കണ്ണുകളില്‍ നിറഞ്ഞത് എന്തായിരുന്നു ..മനസ്സിന്റെ കോണില്‍ ഒരു സംശയം ബാക്കിയായി .. പിന്നീട് രാപൂരത്തിന് ഒറ്റയ്ക്ക് ....അനില്‍ തന്റെ അവസ്ഥയില്‍ നിസ്സഹായനായി ....
രാത്രി ഇരുട്ടി വളരുന്ന ഗ്രാമവഴികളില്‍് ഒറ്റയ്ക്ക് ..കൂടെ ഓരോ ചുവടിലും അവളുടെ സാന്നിധ്യം സങ്കല്പിച്ചു ..പക്ഷെ ആ കണ്ണുകളില്‍ കണ്ട ഭാവം മനസ്സ് കണ്ടെടുത്ത കാരണങ്ങളുമായി പൊരുതപെടാതെ അറിയാത്ത ഏതോ വേദനയുടെ ബാക്കിയായി ....

പൂര മൈതാനവും ക്ഷേത്രവും കുറച്ചു ദൂരെയാണ് ...ഒരു വിശാലമായ പാടത്തിനു നടുവില്‍ കൊയ്തൊഴിഞ്ഞ ഭൂമിയിലാണ് മേളം ...മഴ ആള്‍കൂട്ടത്തെ ഒഴിച്ചിരിക്കുന്നു ..അകലങ്ങളില്‍ അവിടവിടയായി മങ്ങി കത്തുന്ന വിളക്കുകള്‍ ...ക്ഷേത്രത്തിലേക്കുള്ള നടവഴി ഇരുട്ടിലേക്ക് നീണ്ടുകിടന്നു ...

ഈ ഇരുട്ടിന്റെ ഇടനാഴിക്കപ്പുറം ....നീയുണ്ട് ..നീയറിയുന്നുവോ നിന്നോട് പറയാന്‍ ബാക്കിയായ പ്രണയപരിഭവങ്ങളുമായി... ഞാനിവിടെ ...

വയലില്‍ നിന്നും വീണ്ടും കാറ്റ് വീശിയടുക്കുന്നു...മഴ ...ഇടിയുടെ തിമിര്‍പ്പില്‍ ശക്തമായി പെയ്തു തുടങ്ങി .ഇരുട്ടിനു മേല്‍ പെയ്ത മഴയുടെ വെള്ളിനൂലുകള്‍ .....തെങ്ങുകള്‍ക്ക് കീഴില്‍ നനയാതിരിക്കാന്‍ വൃഥാ ശ്രമിച്ച് ...ചെളിയില്‍ വഴുകാതെ ആകെ നനഞ്ഞു ക്ഷേത്രത്തിന്റെ മുന്നിലെ വൃക്ഷത്തിന് താഴെ ഓടി എത്തുമ്പോള്‍ അവിടമാകെ വിജനമായിരുന്നു..

മഴയിലും കെടാതെ കല്‍വിളക്കില്‍ തിരികള്‍് .. ഇരുട്ടിന്‍റെ മഴയില്‍ ഒരു വെളിച്ചത്തിന്റെ പ്രതിരോധം ..ഇളകിയാടിയ വിളക്കിന്റെ നിഴലുകള്‍ രൂപങ്ങളായി ...ചാഞ്ഞു പെയ്യുന്ന മഴയില്‍ ഒരു നിഴല്‍ നാടകം ..നിഴലുകള്‍ കാറ്റില്‍ ഒന്ന് നീണ്ടു ചാഞ്ഞു ....അമ്പലത്തിന്റെ ഒരു വശത്ത് നിന്നും ഒരാള്‍രൂപം വിളക്ക് കടന്നു വരുന്നു ...ഒരു പെണ്‍കുട്ടി ...മുന്നിലെ പാതയിലേക്ക് നടന്നടുത്ത കുട്ടിയെ മനസ്സ് വളരെ പെട്ടന്ന് തന്നെ തിരിച്ചറിഞ്ഞു ..ആനി ..

ഈ വിജനതയില്‍ ഒരു പരിചയക്കാരിയെ കണ്ടതിന്റെ സന്തോഷം ...അനിതയുടെ അയല്‍ക്കാരി ,...അവളുടെ നിറഞ്ഞ ചിരിയും തുറന്നു സംസാരിക്കുന്ന പ്രകൃതവും ..അനിതയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയെന്ന പരിഗണന , മനസ്സാക്ഷി സൂക്ഷിപ്പ് കാരി എന്നാണു പറയാറ്‌ ...എത്രയോ തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും ,വല്ലപ്പോഴും ചില അഭിപ്രായ ഐക്യങ്ങളും ...ആനി ഒരു വേറിട്ട ശബ്ദമായിരുന്നു

"ആനി ...നീ ഒറ്റയ്ക്കാ ഇവിടെ .."..

ഇളകി പരന്ന വെളിച്ചത്തില്‍ ആനിയുടെ മഴയില്‍ നനഞ്ഞമുഖം തിളങ്ങിയോ ..?

"ആഹ മാഷോ ...ഇനി എന്താ ഇവിടെ......പൂരം മഴ കാരണം ഉപേക്ഷിച്ചു .ഞാന്‍ ജാനകിയുടെ വീട്ടുകാരോടോത്ത് വന്നതാണ് ..ഇനി ഈ വരമ്പിലൂടെ തിരിച്ചു പോവാന്ന് കരുതി ..മാഷും പോരൂ ... .." "

പൂരമില്ലെന്കില്‍ പിന്നെ ഇവിടെ എന്ത് ചെയ്യാന്‍ ..ഞാനും വരാം"

ആനിയുടെ പിന്നാലെ നടന്നു ...ഇരുട്ട് പുതച്ച പാടം.. മഴ ഉപേക്ഷിച്ചു പോയ തണുപ്പ് .. വയല്‍ വരമ്പ് തെങ്ങുകള്‍ക്കരികിലൂടെ .. ..ഇടത്തേയ്ക്ക് പിന്നെ വലത്തേയ്ക്ക് ...പിന്നെ നേരെ ....പിന്നെ വലത്തേയ്ക്ക് ... ദൂരെ .മുനിഞ്ഞു കത്തുന്ന വെളിച്ചപൊട്ടുകള്ക്ക് നേര്‍ക്ക്‌ നീണ്ടു .. പൊന്തയില്‍ നിന്നും ചാടി മറയുന്ന തവളകള്‍ ...
" പാംബ് ഉണ്ടാവോ ..? "

"പേടിക്കാതെ വാ മാഷെ ..ഞാനില്ലേ കൂടെ ..."

വഴുക്കലുള്ള വരമ്പിലൂടെ... എപ്പോ വേണമെന്കിലും വീഴുമെന്ന സുഖമുള്ള ഭയം ... ഇടയ്ക്ക് ചില ഓളം വെട്ടലുകള്‍ പുതു മഴയുടെ ഗന്ധം ..ചീവീടുകള്‍ ... രാത്രി നീലവെളിച്ചം ബാക്കിയാക്കി .. ദൂരെ ഒരു പൊട്ടു വെളിച്ചം ..അവളുടെ മുറിയാവണം..

"അതാണോ അനിലിന്റെ വീട് "..
ആനി ഒന്ന് മൂളിയോ ..? ആ വെളിച്ചപൊട്ടു ഒരു കനലായി അഗ്നിയായി മുളപൊട്ടുന്നു..മുളപൊട്ടി ഇലയായി... ഇലവളര്‍ന്നു അങ്ങിനെയങ്ങിനെ വളരുകയാണ് ...അനിത .. അവള്‍ ഉറങ്ങി കാണുമോ ..?

"പിന്നെ എന്തൊക്കെ ഉണ്ട് മാഷേ .. വിശേഷങ്ങള്‍ ?യാത്രയിലാണെന്ന് അറിഞ്ഞല്ലോ ..?
കുറച്ചു യാത്ര വിവരണം അവളോടും .. ...വരമ്പ് മുറിഞ്ഞു വെള്ളം പതഞൊഴുകുന്നു...പതിയെ ചെളിയില്‍ പുതഞ്ഞ കാലുകള്‍ വലിച്ചെടുത്ത് നടന്നു .. .

"ആനിയ്ക്ക് നല്ല പരിച്ചയമാണല്ലോ ഈ വരമ്പിലൂടെ വേഗം നടക്കാന്‍ ..?"
" ഇത് നമ്മുടെ ഹൈവേ അല്ലെ മാഷേ .." .............

"ചിലര്‍ വിളിച്ചാല്‍ എത്ര ദൂരെ നിന്നായാലും തിരിച്ചു വന്നെ പറ്റൂ അല്ലെ മാഷേ .."
"അതെന്താ .."
"സ്നേഹം എത്ര ദൂരെ നിന്നും തിരിച്ചു വിളിക്കും ..അതങ്ങനാ.... അത്രയ്ക്കിഷ്ടാ അനിതേചിയ്ക്ക് ... "
"നിന്നോട് പറഞ്ഞോ ..? "അത് പറയാതെ തന്നെ അറിയണമല്ലോ ..എല്ലാം പറഞ്ഞു തന്നെ അറിയണമെന്നുണ്ടോ ?"
"അവള്‍ നിന്നോട് എന്ത് പറഞ്ഞു ?"

"നിന്നെ അവള്‍ക്കു ......നിന്നെ പറ്റി പറയുമ്പോ ...നിന്നെ കാത്തിരിക്കുമ്പോ ആ കണ്ണിലെ തിളക്കം എല്ലാം പറയും ..പിന്നെ അവള്‍ പറഞ്ഞു...അവള്‍ക്കു .."
അവള്‍ക്കു ..?"
"ടെന്‍ഷന്‍ ആവാതെ ..പറയാം " "നിന്നെ അവള്‍ക്കു ഭയങ്കര ഇഷ്ടാണ് ...പിന്നെ ......"

എത്രയോ നാളുകളായി കേള്‍ക്കാന്‍ കാത്തിരുന്നത് ..ഇന്ന് ഇവളിലൂടെയെന്കിലും .... എങ്കിലും ..എന്നോട് നേരിട്ട് എന്തെ പറഞ്ഞില്ല ....അല്ലെങ്കില്‍ എന്ത് കൊണ്ട് ഞാന്‍ നേരിട്ട് പറഞ്ഞില്ല ... എത്രയും വേഗം അനിതയുടെ അടുത്തെത്തി ആ കണ്ണുകളില്‍ നോക്കി പറയണം ..ഒരു നൂറു വട്ടം ....

പിന്നെ എന്താ ഒരു പിന്നെ ?"
പാടത്തിനുമപ്പുറം നടന്നു കയറുന്നത് വിസ്തൃതമായ ഒരു പുരയിടത്തിലേക്കാണ്.. മരങ്ങള്‍ക്കിടയിലൂടെ ഒരു നടപ്പാത നീണ്ടു ...ചുറ്റും കുറ്റികാടുകളില്‍ വെളിച്ചത്തിന്റെ തുള്ളികള്‍ ..ഒരു വൃക്ഷം നിറയെ മിന്നി മറയുന്ന മിന്നാമിനുങ്ങുകളുടെ വസന്തം ...
"പിന്നെ ?......"
അവള്‍ ഒന്ന് തിരിഞ്ഞു നിന്നു... അവളുടെ കണ്ണുകള്‍ മിന്നി തിളങ്ങി ..
"പിന്നെ ....പിന്നെ...പിന്നെ....അത് ഞാന്‍ പറയുന്നില്ല ...ഓരോന്നിനും ഓരോ സമയമുണ്ട് മാഷേ .. "
ഒന്നും മിണ്ടാതെ ആ കണ്ണുകളെ നോക്കി നിന്നു ...അവള്‍ ഒന്ന് ചിരിച്ചു നടത്തം തുടര്‍ന്നു...കുറച്ചകലെ വീടുകള്‍ ,നടപ്പാത രണ്ടായി പിരിയുന്നു ....അനിലിന്റെ വീടിനടുതേത്യ്ക്ക് ..അവിടെ വരാന്തയില്‍ വെളിച്ചം ....ആരൊക്കെയോ നില്‍ക്കുന്നു ... ആനി നിന്നു ...

"അപ്പൊ ഞാനീ വഴി പൊക്കോട്ടെ ...എനിക്കീ വഴിയാണ് എളുപ്പം ..." ഇത് കയ്യില്‍ വച്ചോളൂ ".. നീട്ടിയ കയ്യിലേക്ക് എന്തോ വച്ച് തന്ന് അവള്‍ മുന്നോട്ടു നടന്നു പോയി ...ചകിരിനാര് കൊണ്ട് നെയ്ത ഒരു കുരിശ്...ആ കുരിശില്‍ നോക്കി അവള്‍ പോയ ഭാഗത്തേക്ക് ഞാന്‍ നോക്കി നിന്നു ...

ആരാത് ..? വെളിച്ചത്തില്‍ നിന്നും ആരോ വിളിക്കുന്നു മുന്നോട്ടു നടക്കുമ്പോഴേ അനില്‍ കണ്ടു ...

"എടാ നീ ഇതെവിടെയാ ...നിന്നെ തിരയാന്‍ ഇനി സ്ഥലമില്ല .."

"ആഹ തിരഞ്ഞ ആള് വന്നല്ലോ ..എന്നാല്‍ ഞങ്ങള്‍ പോവാ ...രാത്രി ഒത്തിരിയായി.." കാണാതായ ആളെ തിരയാന്‍ വന്ന സംഘം അതി വേഗം പിരിഞ്ഞു പോയി .

കര്ട്ടന് പിറകില്‍ നിന്നും ഒരു ചോദ്യഭാവത്തില്‍ അനിത ...
"ഞാന്‍ പൂരപറമ്പില്‍ മഴയില്‍ നില്ക്കുംബോഴാ ആനിയെ കണ്ടത് ... അവളാ പൂരമില്ലെന്നു പറഞ്ഞത് എന്നെ ഈ പാടവരമ്പിലൂടെ ഇവിടെ എത്തിച്ചത് .."

ഒരു വിചിത്ര ജന്തുവിനെ കാണുന്നത് പോലെ അനിത തറപ്പിച്ചു നോക്കി ... ഒന്ന് പ്രയാസപെട്ടു എഴുനേറ്റു നില്ക്കാന്‍ ശ്രമിച്ച അനില്‍ വീണ്ടും കസ്സേരയിലെക്കിരുന്നു ..

"ഏതു ആനി ?".

"നമ്മുടെ ...ആനി .ആ വീട്ടിലെ .....മത്തായി സാറിന്റെ മോള് .."

വക്രിച്ച ഒരു ചിരി അനിലിന്റെ മുഖത്ത് ... ക്ലോകില്‍ ...സമയം ഒരു മണി കഴിഞ്ഞതായി കണ്ടു .. ഒരല്‍പ്പ നേരം അനില്‍ ഒന്നും മിണ്ടിയില്ല ..അകലെയെവിടെയ്ക്കോ നോക്കി ..അല്പം ഇടറിയ ശബ്ദത്തില്‍ അവന്‍ പറഞ്ഞു ..
" അപ്പൊ നീയറിഞ്ഞിരുന്നില്ലേ.. ...ആനി കഴിഞ്ഞ ശനിയാഴ്ച ..മരിച്ചു ..... suicide ..."

പ്രണനറ്റ ഇഴജന്തുവിന്റെ ചലനം ബാക്കിയായ വാലറ്റം പോലെ ചകിരിനാര് കൊണ്ട് നെയ്ത കുരിശ്..കയ്യില്‍ ഇഴഞ്ഞു ..ഉയര്‍ന്നു നിന്ന രോമ കൂപങ്ങളെ വിറപ്പിച്ചു കൊണ്ട് ഒരു തണുത്ത കാറ്റ് കടന്നു പോയി ****************************************************************************************** ഒരു വിശദീകരിക്കാനാവാത്ത സംഭവം കേട്ട ഭാവം അനിതയില്‍ കണ്ടില്ല എന്നത് എന്നെ കൂടുതല്‍ അത്ഭുതപ്പെടുത്തി.. പക്ഷെ നിര്‍വചികാനാവാത്ത ഭാവം ആ മുഖത്ത് ...ഈ നിമിഷങ്ങളില്‍ ഞാന്‍ കേള്‍ക്കാന്‍ കാത്തിരുന്നത് ..പറയാന്‍ ബാക്കിയായത് . എനിക്കായി കരുതി വച്ചത് ..ഹൃദയം അത് കേള്‍ക്കാന്‍ കാതോര്‍ത്തു ..പറയൂ ഈ നിമിഷങ്ങളില്‍ ...നമുക്ക് മാത്രമായി കാലം കരുതി വച്ച ഈ മാത്രകളില്‍ ...
ആ ചുണ്ടിനു മുകളിലെ ചെറിയ മറുക് വിറയ്ക്കുന്നു ...ആ മറുകില്‍ ചേര്‍ന്ന് നിന്ന് ഞാനതിനു മറുപടി നല്‍കും .....അക്ഷമയുടെ നിമിഷങ്ങള്‍ മനസ്സില്‍ ....
നിശബ്ദതയുടെ ഒരിടവേളയ്ക്ക് ശേഷം അവള്‍ എന്നെ നോക്കി ...പിന്നെ ആകാശത്തെയ്ക്കും..
"ആനിയ്ക്കു നിന്നെ ഇഷ്ടമായിരുന്നു ..."
ഒരു നിമിഷം ..നിശ്ചലമായ ഒരു നിമിഷം .

നിറഞ്ഞ കണ്ണുകള്‍ കാണാതിരിക്കുവാന്‍ മുഖം തിരിക്കുമ്പോള്‍ അറിയാതെ വിതുമ്പിയ ചുണ്ടിനു മുകളിലെ മറുക് ചേര്‍ത്ത് അവള്‍ കടിച്ചൊതുക്കിയത് എന്തായിരുന്നു ..?
ഞാന്‍ അറിയാതെ പോയത് മറ്റൊരു ഹൃദയമായിരുന്നു...

ആനീ എന്നോട് പറഞ്ഞത് എന്തായിരുന്നു എന്ന് ഞാന്‍ അനിതയോട് പറഞ്ഞില്ല ... അല്ലെങ്കില്‍ ഒരു കണ്‍കോണിലെ ആര്‍ദ്രത , സ്നേഹധിക്യത്തില്‍ അറിയാതെ ഇടറുന്ന ശബ്ദം, ഒരു തലോടലില്‍ ഒളിഞ്ഞിരുന്ന കരുതല്‍ ഇങ്ങിനെ എത്ര ഭാഷകളിലാണ് .....പറയാതെ പറഞ്ഞും കേള്‍ക്കാതെ കേട്ടും ....ഒരു വികാരം പ്രകടമാവുക .. എന്തെല്ലാം പറയുന്നു ...... എന്തെല്ലാം കേള്‍ക്കുന്നു ....എന്നിട്ടുംപറയാതെ പോകുന്ന ഒരു വാക്കിനായി അറിയാതെ ചെവിയോര്‍ക്കുന്നു ... അങ്ങിനെ പാതി മൂടി വച്ച ഒരു ഹൃദയവുമായി വീണ്ടും എത്രയോ നാള്‍ .. ..പക്ഷെ ആനി..?

Tuesday, January 4, 2011

പതിനഞ്ചു മിനിറ്റ്





പതിനഞ്ചു മിനിറ്റ് ഫാസ്ടായ  ഒരു ക്ലോക്ക് 
അടുക്കളയില്‍ നിന്നും നോക്കുമ്പോള്‍ കാണാം എട്ടേകാലാവാന്‍ തിരക്കിട്ടോടുന്ന ആ സൂചികളെ ...ചിലപ്പോ പ്രഷര്‍ കുക്കെറില്‍  നിന്നും വമിക്കുന്ന പോലെ   ആവിയാവുന്ന നിമിഷങ്ങള്‍  ..പിന്നെ എനിക്കറിയാം പതിനഞ്ചു മിനിറ്റ് ഫാസ്ടാനു അത് കാണിക്കുന്ന സമയമെന്ന് ..ചുറ്റുപാടുമുള്ള ലോകം ആ സമയത്തിനോട്‌ ചേര്‍ന്നാണ് ഓടുക ഞാന്‍ അതിനു മുന്‍പേ...എന്നാലും കുട്ടികളുടെ  ബസ്‌ കൃത്യ സമയത്ത് വരും..ഉണ്ണിയേട്ടന്‍ വാച്ചില്‍ നോക്കി പ്രാതല്‍ കഴിക്കും എന്നിട്ട്  മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് ഓഫീസിലേക്ക് പോകും അപ്പോഴൊക്കെ  എന്റെയും  ക്ലോക്കിന്റെയും  സമയക്രമം ശരിയായിരിക്കും പലപ്പോഴും .. അപ്പൊ ആ പതിനഞ്ചു മിനിറ്റ് എവിടെയോ നഷ്ടമാവുന്നുണ്ടോ..?


ചിലപ്പോ ആലോചിക്കും ..പിന്നെ ആലോചിക്കാനൊന്നും വലിയ സമയം കിട്ടാത്തത് കൊണ്ടു  ആ ചിന്ത അങ്ങ് വിട്ടേക്കും..ആ ചിന്തയും മുന്‍പേ ഓടുന്ന  സൂചിക്കൊപ്പം  അങ്ങിനെ പോവും.. ഒരു കാളവണ്ടികാരന്‍  ഒരു കെട്ട്  പുല്ലു കാളയുടെ മുന്നിലേക്ക്‌ നീട്ടി കെട്ടി വച്ച ഒരു കഥ ഓര്‍മവരും ..ഒരിക്കലും ഓടി എത്താത്ത ദൂരം ...അങ്ങിനെ ഓരോന്ന് ഓര്‍ത്തു ബസ്‌സ്ടോപ്പെത്തുംബോഴെയ്ക്കും  മുറുക്കാന്‍ കടയുടെ മുന്‍വശത്ത് ധൃതിയില്‍  അടിച്ചു വരുന്ന കടക്കാരനെ കാണാം ..എന്താണോ അയാളുടെ പേര്..? അയാള്‍ എതെല്ലാം ബസാണ് കടന്നു  പോയതെന്നും പതിവ് ബസ്‌ മുടക്കമാനെന്നോ ഒക്കെ പറയും അപ്പൊ എതിര്‍ ദിശയില്‍ പോവുന്ന ബസിലെ ഡ്രൈവറോട് കാര്യങ്ങള്‍ തിരക്കുന്നതും കാണാം ബസ്‌ സമയങ്ങലെല്ലാം അറിഞ്ഞിരികേണ്ടതും   അത് മറ്റുള്ളവരോട് പറയേണ്ടതുമാണ് എന്നതാവും അയാളുടെ ജീവിത നിയോഗം ..ബസ്‌സ്ടോപിലേക്ക് വരുന്ന എല്ലാവരോടും ഈ കാര്യങ്ങള്‍ അയാള്‍ തിരക്കിട്ട്  അല്പം വിക്കുള്ള ശബ്ദത്തില്‍ പറഞു കേള്‍പ്പിക്കും ..അയാള്‍ പറയും പോലെ അടുത്ത ബസ്‌ വലിയ തിരക്കിലാതെ വരും ..അതില്‍ കയറി ഇരിക്കും പതിവ്  യാത്രക്കാര്  വെറുതെ ചിരിക്കും യാത്ര തുടരും  പിന്നെ സീറ്റ് കിട്ടാതെ നില്‍ക്കുന്നവരു പിടിക്കാന്‍ ബാഗ്, കുട ..കുറച്ചു പരാതികള്‍ ..  എപ്പോള്‍  പുറപ്പെട്ടാലും ഓഫീസില്‍ ഒരേ സമയത്ത് എത്തി ചേരും അതെന്തു മായാജാലമാണോ ..?
ചെറുപ്പത്തിലെ വീട്ടില്‍ ക്ലോക്ക് പതിനഞ്ചു മിനിറ്റ് ഫാസ്ടായിരുന്നു അതാവാം ഞാന്‍ ഇവിടെയും അങ്ങിനെ അതിരാവിലെ  ഉണരുവാന്‍ ,നേരത്തെ ഉറങ്ങുവാന്‍ ,സ്കൂളില്‍ പോവാന്‍ അങ്ങിനെ അങ്ങിനെ ..ആദ്യമൊക്കെ ബസ്‌ സ്റൊപിലേക്ക് നേരത്തെ  പോയി കാത്തു നിന്നിരുന്നു ..അത് കൊണ്ടാണ്  ആ സമയത്ത് കോളേജിലേക്ക്  പോവുന്ന സിദ്ധാര്തനുമായി സംസാരിച്ചു നില്‍ക്കുന്നത് പതിവായത് ..ഒട്ടും സമയം കളയാത്ത സൌമ്യനായ ഒരാള്‍ ..രാവിലെ വീട്ടില്‍ ഒരു പാട് ജോലികള്‍ ..പിന്നെ പാരലല്‍ കോളേജിലെ ജോലി ..പഠനം.. സംസാരിച്ചു സമയം പോവുന്നത്തെ അറിയില്ല .പക്ഷെ ഇടയ്ക്ക്  ഒരു ദിവസം അമ്മ പറഞ്ഞു മോളെ ക്ലോക്ക് കുറച്ചു നേരത്തെയാണ് ..പതിനഞ്ചു മിനിറ്റ് നേരത്തെ അപ്പൊ ആ സമയത്ത് ഇറങ്ങിയാല്‍ പോരേന്നു   പിന്നീട് ഒരിക്കലും സിദ്ധാര്‍ഥനെ  അവിടെ വച്ച് കണ്ടില്ല ..
പിന്നെ സമയം അങ്ങിനെയായി.... ക്ലോക്കിന് ഒരു സമയം ഉണരാന്‍ ...ഉറങ്ങാന്‍ ..സ്കൂളില്‍ പോവാന്‍ എന്‍റെ സമയം ..കൂട്ടുകാരോടൊത് പുറത്തു പോയി മടങ്ങാന്‍  ക്ലോക്കിന്റെ സമയം .."സിനിമ തീരുമ്പോ സമയം വൈകും പിന്നെ  ടുഷന്‍ വൈകും അത് കൊണ്ടു പോവണ്ട "..അങ്ങിനെയാണ് മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ കാണാന്‍ പറ്റാതെ പോയത് ..സിനിമയ്ക്ക്‌ പോയവരും കൃത്യ സമയത്ത് ടുഷന് എത്തി ".
അങ്ങിനെ സമയ ക്രമങ്ങള്‍ മാറി മാറി ജീവിതം എത്ര നീണ്ടു പോയി രിക്കുന്നു ..ആ പതിനഞ്ചു മിനിറ്റ് ..ഇപ്പോഴും എന്‍റെ മുന്നിലാണോ പിന്നിലാണോ ബാക്കിയാവുന്നത് ?
പിന്നെ സിദ്ധാര്‍ഥനെ കാണുന്നത് കഴിഞ്ഞ ദിവസം ഓഫീസില്‍ വന്നപ്പോഴാണ് ..വിദേശത്താണ് .. അന്നത്തെ  എന്‍റെ  ചില  താല്പര്യങ്ങള്‍ 
എം ടീ ടെ മഞ്ഞ്‌ ..പോക്കുവെയില്‍ പൊന്നുരുകി ..എന്ന പാട്ട് ..സിദ്ധാര്‍ത്ഥന്‍ എന്‍റെ താല്പര്യങ്ങള്‍   എന്നെ തന്നെ ഓര്‍മിപ്പിച്ചു  ..ശരിക്കും അത്ഭുതം തോന്നി ഇത്ര കാലത്തിനു ശേഷം ഇതെല്ലാം ഓര്‍ക്കുന്ന ഒരാള്‍ ..
വെരിഫികെഷന് ശേഷം നാളെ  തന്നെ വേണം  പേപ്പറുകള്‍   സിദ്ധാര്‍ത്ഥന്‍  സഹായം  ചോദിച്ചു  
നാളെ  രാവിലെ  തന്നെ  റെഡിയായിരിക്കുമെന്നു   ഞാന്‍  ഉറപ്പു  പറഞ്ഞു  

"കുറച്ചു തിരക്കുണ്ട്‌ സമയം വേഗത്തില്‍ ഓടി പോവുന്നു ..." അറിയാതെ ഇടറിയ ശബ്ദം ശ്രദ്ധിച്ചു ..
അപ്പോളാണ്  നിറഞ്ഞു  തുടങ്ങിയ  സിദ്ധാര്‍ഥന്റെ  കണ്ണുകള്‍   കണ്ടത്..
"എന്താ  പറ്റിയത് .."
"ഇല്ല ഒരു സംശയം ...സംശയം മാത്രം ...ബയോപ്സി ..റിസള്‍ട്ട്‌ വന്നിട്ടില്ല .."
 സംഭരിച്ചു വച്ച ധൈര്യത്തിനെ മൂടുപടം അഴിഞ്ഞു പോയത് സിദ്ധാര്‍ത്ഥന്‍ അറിഞ്ഞില്ല  മുഖത്ത്   പാതി വിടര്താന്‍ ശ്രമിച്ച  ചിരി മരവിച്ചു നിന്നു .
ചുരുങ്ങിയ വാക്കുകള്‍ കൊണ്ടു കുടുംബ ചിത്രം ..വരാന്‍ പോവുന്ന ബാധ്യതകള്‍ ...സമയം  വളരെ കുറച്ചു അത് കൊണ്ടാവണം ചുരുങ്ങിയ വാക്കുകള്‍ ..അര്‍ഥം നിറഞ്ഞു കനം കൂടിയ വാക്കുകള്‍ ...യാത്ര പറഞ്ഞു  കടന്നു പോവുമ്പോഴും സമയമില്ല ഞാന്‍ ഇറങ്ങട്ടെ എന്നാണു സിദ്ധാര്‍ത്ഥന്‍ പറഞ്ഞത് അയാള്‍ ഒന്ന് നടന്നു വാതിലിനു അടുതെതതി  തിരിഞ്ഞു  നോക്കി  മറഞ്ഞു.  
കുറച്ചു നേരം വെറുതെയിരുന്നു ..അടുത്ത സ്കൂളിലെ മൈതാനത്ത്  വരി വരിയായി കുട്ടികള്‍ 
 ഒരു പോലെ കയ്യുകള്‍ വശത്തേയ്ക്ക് നീട്ടുകയും ഉയര്‍ത്തുകയും ചെയ്യുന്നു ..ഓഫീസിലെ ക്ലോക്കില്‍  സമയമാവുന്നു ബാഗുകള്‍ നിറയുന്നു അത് വരെ നിലനിന്ന അന്തരീക്ഷം മാറുന്നു .  പതിവില്ലാതെ അഞ്ചു മിനിറ്റ് വൈകി  ഇറങ്ങുമ്പോള്‍   ..ബസ്‌ പതിവ് സമയത്ത് തന്നെ വന്നു ബസ്സിനുള്ളില്‍ ആളുകള്‍ തിരക്കുകൂട്ടുകയും അക്ഷമരാവുകയും ചെയ്യുന്നുണ്ടായിരുന്നു
. .സ്റ്റോപ്പില്‍ ഇറങ്ങി നടക്കുമ്പോള്‍ തിരക്ക്  കൂട്ടിയുംസാവധാനവും  ആളുകള്‍  നടന്നു  പോവുന്നുണ്ടായിരുന്നു  മുന്നിലും  പിന്നിലുമായി എന്നത്തേയും  പോലെ, പക്ഷെ എന്ത് കൊണ്ടോ അവരെല്ലാം എന്നിലൂടെ കടന്നു പോവുന്നത് പോലെ തോന്നി
  

Thursday, December 30, 2010

ആശംസകള്‍






എഴുതാന്‍ പേജ് തീര്‍ന്ന ഡയറി

കുറിക്കാന്‍ ദിനം തീര്‍ന്നുപോയ കലണ്ടര്‍ ...

മറക്കാന്‍ ..ഓര്‍ത്തിരിക്കാന്‍ ..

ബാക്കിയായത് മനസ്സില്‍ കുറിച്ചിടാം ..

നടന്നടുക്കാം

പുതിയ പുലരിയിലേക്ക് കണ്‍തുറക്കുന്ന കാലത്തിനു   ..
ആശംസകള്‍ 

Blog Archive

About Me

My Photo
എല്ലാവരെയും പോലെ ഒരാള്‍ ..